മോദി-മുഹമ്മദ് യൂനിസ് കൂടിക്കാഴ്ച സ്ഥിരീകരിക്കാതെ ഇന്ത്യ
ന്യൂഡൽഹി: തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിൽ ഏപ്രിൽ രണ്ടുമുതൽ നാലുവരെ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും കൂടിക്കാഴ്ച നടത്തുമോയെന്ന് സ്ഥിരീകരിക്കാതെ വിദേശകാര്യ മന്ത്രാലയം. മോദിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് താത്‌പര്യം പ്രകടിപ്പിച്ചെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹൊസൈൻ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബംഗ്ളാദേശിൽ പുതിയ ഭരണകൂടം വന്ന ശേഷം ജലം പങ്കിടൽ, വ്യാപാര കരാറുകൾ തുടങ്ങിയ വിഷയങ്ങളിൽ തർക്കങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിക്കുന്നത്. ഫെബ്രുവരിയിൽ, ഒമാനിൽ നടന്ന ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് ഹൊസൈനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മാനസസരോവർ യാത്ര ഇക്കൊല്ലം
കൈലാസ് മാനസരോവർ 2025 ൽ ആരംഭിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായെന്ന് രൺധീപ് ജയ്‌സ്വാൾ അറിയിച്ചു. എന്നാൽ യാത്ര സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ വരും ദിവസങ്ങളിലെ ചർച്ചകളിലാണ് രൂപപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിനെ പിന്തുണച്ചതിന് ഇന്ത്യക്കാരി രഞ്ജനി ശ്രീനിവാസന്റെ വിസ യു.എസ് റദ്ദാക്കിയ വിവരം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ജയ്‌സ്വാൾ പറഞ്ഞു. മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അവർ പിന്നീട് കാനഡയിലേക്ക് പോയതായാണ് വിവരം.