മനുഷ്യ - വന്യമൃഗ സംഘർഷം: ലഘൂകരണ പദ്ധതികൾ മെല്ലെപ്പോക്കിൽ

Saturday 29 March 2025 12:13 AM IST

തൃശൂർ: മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ സാമ്പത്തിക പ്രതിസന്ധിമൂലം മെല്ലെപ്പോക്ക്. മുൻ വനം മേധാവിമാരായിരുന്ന പി.കെ.കേശവൻ, ബെന്നിച്ചൻ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 10 പദ്ധതികൾക്ക് വനംവകുപ്പ് രൂപം നൽകിയിരുന്നു. പദ്ധതികൾ നടപ്പാക്കാൻ 1150 കോടി വേണമെന്നാണ് അധികൃതർ പറയുന്നത്.

നിരീക്ഷണത്തിനായി ക്യാമറകളോ മറ്റ് സംവിധാനങ്ങളോ ഇല്ല. വാച്ചർമാരും സമീപവാസികളുമാണ് കാടിറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കുന്നത്. വാച്ചർമാർക്ക് ശമ്പളം കിട്ടിയിട്ട് മൂന്നുമാസമായി. റാപിഡ് റെസ്‌പോൺസ് ടീമുകൾക്ക് ആയുധങ്ങളും ഉപകരണങ്ങളും നൽകുന്നതും നടപ്പായിട്ടില്ല. 28 ആർ.ആർ.ടികളിൽ സുൽത്താൻ ബത്തേരിയിലെ സംഘത്തിന് മാത്രമാണ് ടൂൾ റൂമുള്ളത്.

ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 5-6 വാച്ചർ എന്നിവരടങ്ങിയതാണ് ഒരു റാപ്പിഡ് റെസ്പോൺസ് ടീം. വനത്തിനകത്ത് വെള്ളം, ഭക്ഷണം എന്നിവ ഒരുക്കാനുള്ള ദീർഘകാല പദ്ധതികളും ഫലപ്രദമല്ലെന്നാണ് ആരോപണം.

ആവിഷ്കരിച്ച പദ്ധതികൾ 1. വന്യമൃഗങ്ങളെ കണ്ടെത്താൻ തത്സമയ നിരീക്ഷണ സംവിധാനം 2. 28 ആർ.ആർ.ടികൾക്ക് ആധുനിക സൗകര്യം 3. ആനപ്പാതകളും വന്യമൃഗങ്ങളുടെ പതിവുപാതകളും നിരീക്ഷിച്ച് പ്രതിരോധം 4. മിഷൻ പ്രൈമറി റെസ്‌പോൺസ് ടീമുകൾ രൂപീകരിക്കൽ 5. മിഷൻ ട്രൈബൽ നോളജ് (36 ആദിവാസി സമൂഹങ്ങൾ സ്വീകരിച്ച പരമ്പരാഗത അറിവുകളുടെ ശേഖരണം) 6. മിഷൻ ഫുഡ്, ഫോഡർ, വാട്ടർ 7. കുരങ്ങ്, പന്നി നിയന്ത്രണം 8. മിഷൻ സർപ്പ 9. മിഷൻ സോളോർ ഫെൻസിംഗ്

ലഘൂകരണ

ഉപാധികൾ

(മാർഗം, ആവശ്യമായത്,

നടപ്പാക്കിയത്

-കി.മീറ്ററിൽ)

സോളാർ ഫെൻസിംഗ്......2348.14........1051

എലിഫന്റ് പ്രൂഫ് വാൾ.........66.26..........1.92

എലിഫന്റ് പ്രൂഫ് ട്രഞ്ച്.........511.22........69.07

ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ്.......32.4.......1.2

റെയിൽ ഫെൻസിംഗ്............10.........10

അയൺ ഫെൻസിംഗ്.............1.88.........0.11

ബൗണ്ടറി വാൾ/കയ്യാല..........15.12......2.09