ലൈസൻസ് പുതുക്കാൻ കൈക്കൂലി; കണ്ണൂർ തഹസിൽദാർ റിമാൻഡിൽ

Monday 31 March 2025 12:05 AM IST
സുരേഷ് ചന്ദ്രബോസ്

കണ്ണൂർ: പടക്കകടയുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങി വിജിലൻസിന്റെ പിടിയിലായ കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിനുശേഷം ദേഹ പരിശോധനയ്ക്കായി കണ്ണൂർ ആശുപത്രിയിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതയെ തുടർന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ എത്തിയാണ് കോടതി നടപടി പൂർത്തിയാക്കി റിമാൻഡ് ചെയ്തത്.

പടക്കകടയുടെ ഉടമ ലൈസൻസ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോൾ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കടയുടമ വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസിന്റെ നിർദ്ദേശപ്രകാരം തഹസിൽദാരെ സമീപിച്ചപ്പോൾ, രാത്രി കല്യാശ്ശേരിയിലെ വീട്ടിൽ പണം എത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കടയുടമ തഹസിൽദാർ സുരേഷ് ചന്ദ്രബോസിന്റെ കല്യാശ്ശേരിയിലെ വീട്ടിലെത്തി പണം കൈമാറുകയും രാത്രി 9 ഓടെ വിജിലൻസ് സംഘം സുരേഷ് ചന്ദ്രബോസിന്റെ വീട്ടിലെത്തി പരിശോധന നടത്തി കടയുടമ കൈമാറിയ പണം കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

വിജിലൻസ് ഡിവൈ.എസ്.പി കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സി. ഷാജു, എസ്.ഐമാരായ എം.കെ ഗിരീഷ്, പി.പി വിജേഷ്, കെ. രാധാകൃഷ്ണൻ, എ.എസ്.ഐ സി.വി ജയശ്രീ, എ. ശ്രീജിത്ത്, എം. സജിത്ത്, ഗസറ്റഡ് ഓഫീസർമാരായ അനൂപ് പ്രസാദ്, കെ. സച്ചിൻ എന്നിവരുൾപ്പെട്ട സംഘമാണ് സുരേഷ് ചന്ദ്ര ബോസിന്റെ വീട് റെയ്ഡ് ചെയ്തത്. ഇതിനു മുമ്പും കൈക്കൂലി കേസിൽ സുരേഷ് ചന്ദ്രബോസ് പിടിയിലാകുകയും സസ്‌പെൻഷനിലാവുകയും ചെയ്തിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് സുരേഷ് ചന്ദ്രബോസ് വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.