'സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതിവാദികളുടെയും സ്വഭാവം ഒന്നുതന്നെ'; മുരളിഗോപിക്കും പൃഥ്വിക്കും അഭിനന്ദനങ്ങളറിയിച്ച് ബെന്യാമിൻ
കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരൻ ബെന്യാമിൻ. എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ഗോപിയെയും അദ്ദേഹം അഭിനന്ദിച്ചു. ഫാസിസം ഇന്ത്യയിൽ എവിടെവരെ എത്തി എന്ന ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി ഈ സിനിമ മാറിയെന്നും അദ്ദേഹം സമൂഹമാദ്ധ്യമ അക്കൗണ്ടിൽ കുറിച്ചു.
'പെരുമാൾ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്‌ക്കുന്നതെന്ന് കൃത്യമായി മനസിലാവുന്ന സീനുകൾ ആലോചിക്കാനും ഉൾപ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യ. നിർമാതാക്കളുടെ താൽപ്പര്യം പ്രമാണിച്ച് ഇനി അവ മുറിച്ചുമാറ്റിയാലും അവ ഈ അന്തരീക്ഷത്തിൽ നിലനിൽക്കുക തന്നെ ചെയ്യും. മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓർമിപ്പിച്ചതിന്റെ വേവലാതി ഈ സിനിമയ്‌ക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവർക്കുണ്ട്.
ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയിൽ ആക്കുകയും ദേഷ്യം പിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്‌തിപ്പെടുത്തുക എന്നത് കലയുടെ ദൗത്യമല്ല. സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്നുതന്നെ. ഇവറ്റകളുടെ പിന്തുണയിൽ നിന്നല്ല ധീരമായ രചനകൾ ഉണ്ടാവേണ്ടത്. സ്വന്തം ആത്മവിശ്വാസത്തിൽ നിന്നും ബോധ്യത്തിൽ നിന്നുമാണ് അത് പിറക്കേണ്ടത്. അപ്പോൾ ആരുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും തല ഉയർത്തി നിൽക്കാനാവും. അങ്ങനെ തല ഉയർത്തി നിൽക്കാൻ കരുത്ത് കാണിച്ച മുരളിഗോപിക്കും പൃഥ്വിക്കും അഭിനന്ദനങ്ങൾ." ബെന്യാമിൻ കുറിച്ചു.