ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 3,430 കോട്ട്പ കേസുകൾ
മലപ്പുറം: ജില്ലയിൽ കോട്ട്പ (സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് ) പ്രകാരം കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 3,430 കേസുകളെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ. പൊതുഇടങ്ങളിലെ പുകവലി, 18ൽ താഴെയുള്ള കുട്ടികൾക്കിടയിൽ ലഹരി പദാർത്ഥങ്ങൾ വിൽക്കുക, സ്‌കൂളുകളുടെ 100 മീറ്റർ പരിധിയ്ക്കുള്ളിൽ ലഹരി വിൽപ്പന നടത്തുക, ലഹരി വസ്തുക്കളുടെ പുറത്ത് മുന്നറിയിപ്പ് വാചകം ചേർക്കാതിരിക്കുക തുടങ്ങിയ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പൊതുഇടങ്ങളിൽ പുക വലിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് ഈ വർഷം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 3,360 കേസുകൾ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 927 കേസുകളാണ്. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4,273, 20,590 എന്നിങ്ങനെയായിരുന്നു. സ്‌കൂളുകളുടെ 100 മീറ്റർ പരിധിയ്ക്കുള്ളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട 65 കേസുകളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു. 2023ൽ ഇത് 134 ആയിരുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 97, 28 എന്നിങ്ങനെയായിരുന്നു. ലഹരി വസ്തുക്കളുടെ പുറത്ത് മുന്നറിയിപ്പ് വാചകം ചേർക്കാതിരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകളാണ്. 2023, 2022, 2021 വർഷങ്ങളിൽ യഥാക്രമം കേസുകളുടെ എണ്ണം 15, 24, എട്ട് എന്നിങ്ങനെയായിരുന്നു.
'ലഹരി വിമുക്ത കേരളം'
'ലഹരി വിമുക്ത കേരളം' എന്ന ലക്ഷ്യത്തോടെ സർക്കാരും എക്‌സൈസ് വകുപ്പും നടപ്പാക്കുന്ന പദ്ധതിയായ 'വിമുക്തി'ക്ക് കീഴിൽ എല്ലാ ജില്ലകളിലും ലഹരി വിമുക്ത സെന്ററുകളും തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് ജില്ലകളിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ കൗൺസിലിംങ് സെന്ററുകളുമുണ്ട്. ജില്ലയിലെ 36 സ്‌കൂളുകളിലാണ് ടീം വിമുക്തിയുള്ളത്. കൂടാതെ, മഞ്ചേരി താലൂക്കുകളിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് എക്‌സൈസ് വകുപ്പിന്റെയും സർക്കാരിന്റെയും നേതൃത്വത്തിൽ ഉണർവ് പദ്ധതി നടപ്പാക്കുന്നുണ്ട്.
2021-2024 വർഷങ്ങളിലെ കോട്ട്പ കേസുകളുടെ എണ്ണം
2021 - 20,629 2022 - 4,394 2023 - 1,087 2024 - 3,430