ശമനമില്ലാതെ ഓൺലൈൻ തട്ടിപ്പ്, 4 പേർക്ക് നഷ്ടമായത് 47.75 ലക്ഷം

Thursday 03 April 2025 12:15 AM IST

കണ്ണൂർ: പൊലീസ് മുന്നറിയിപ്പ് നൽകുമ്പോഴും ജില്ലയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. തട്ടിപ്പിനിരയായ നാലു പേർക്ക് നഷ്ടമായത് 47, 75,730 രൂപ. പരാതിക്കാർ കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഓൺലൈനായി പാർട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന തട്ടിപ്പിൽ കുരുങ്ങി യുവാവിന് 40 ലക്ഷം രൂപയോളമാണ് നഷ്ടമായത്. പാപ്പിനിശേരിയിലെ 27കാരനാണ് 39, 57,888 രൂപ നഷ്ടമായത്. വാട്‌സ് ആപ്പിൽ ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ യുവാവിന് ടെലഗ്രാം ആപ്പിൽ ലിങ്ക് അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്. 2025 ഫെബ്രുവരി 27 മുതൽ മാർച്ച് 25 വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലായാണ് യുവാവ് പണം കൈമാറിയത്. തുടർന്ന് വാഗ്ദാനം ചെയ്ത ലാഭ വിഹിതവും നിക്ഷേപിച്ച തുകയും തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.

യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓർഡ‌ർ ചെയ്തയാൾക്ക് നഷ്ടമായത് ഒരുലക്ഷം രൂപ. വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർ കാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും, വീഡിയോയും നൽകി വിശ്വസിപ്പിക്കുകയായിരുന്നു. പണം ഗൂഗിൾ പേ വഴിയും അക്കൗണ്ട് വഴിയും നൽകി. പിന്നീട് പശുക്കളെ വാഹനത്തിൽ കയറ്റി അയക്കുന്ന ഫോട്ടോയും, വീഡിയോയും വാട്‌സാപ്പ് വഴി ലഭിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഡെലിവെറി ലഭിക്കാതായപ്പോൾ ഫോൺ വഴി ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പ് മനസിലായത്.

ഇൻസ്റ്റാഗ്രാമിൽ ട്രേഡിംഗ് സംബന്ധമായ വീഡിയോ കണ്ട് വിവിധ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച താണ സ്വദേശിക്ക് 7,04,450 രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം ഇ-മെയിൽ എന്നിവ വഴി പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ അക്കൗണ്ടിലേക്ക് പണം നൽകിയ ശേഷം വെബ്‌സൈറ്റ് വഴി ട്രേഡ് ചെയ്യുകയും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത പ്രോഫിറ്റോ നൽകാതെ പരാതിക്കാരനെ ചതിക്കുകയായിരുന്നു.

മുന്നറിയിപ്പ് നൽകിയിട്ടും ഗൗരവമില്ലാത്തവർ

ഓൺലൈൻ തട്ടിപ്പിനിനെതിരെ നിരന്തരം പൊലീസ് മുന്നറിയിപ്പ് നൽകുമ്പോഴും ആളുകൾ ബോധവാന്മാരാകുന്നില്ല. ഓൺലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം തുടങ്ങിയ തട്ടിപ്പുകളെ കുറിച്ച് പൊലീസ് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും പലരും ഗൗരവത്തോടെ എടുക്കുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ, www.cybercrime.gov.in എന്ന വെബ്‌സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.