സമ്പൂർണ മാലിന്യവിമുക്ത ജില്ലയായി: കൈയടിക്കാം കണ്ണൂരിന്..
കണ്ണൂർ: കണ്ണൂരിന് അഭിമാനകരമായ നേട്ടങ്ങളിലൊന്നായി സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി. മാലിന്യമുക്ത നവകേരളം കണ്ണൂർ ജില്ലാതല പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ നടത്തിവരുന്ന മാലിന്യ സംസ്‌കരണ പ്രവർത്തനത്തിന്റെ ഒന്നാംഘട്ട പൂർത്തീകരണമാണ് നടന്നത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്‌കരണ രംഗത്ത് മികവുറ്റ പ്രവർത്തനത്തിന് ജില്ലാപഞ്ചായത്തിനുള്ള പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരിക്ക് നൽകി.
മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളിൽ വ്യത്യസ്തങ്ങളായ മാതൃകകൾ സൃഷ്ടിച്ച കതിരൂർ, പെരളശ്ശേരി, പായം, ചപ്പാരപ്പടവ്, കണ്ണപുരം, പയ്യന്നൂർ, കുഞ്ഞിമംഗലം, കുറ്റിയാട്ടൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും സെൻട്രൽ ജയിലിന്റെയും വീഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാതല പുരസ്‌കാരങ്ങൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി വിതരണം ചെയ്തു. തുടർന്ന് കതിരൂർ പുല്യോട് വെസ്റ്റ് എൽപി സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച മിനി സ്‌കിറ്റ്, ചെറുതാഴം ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച സംഗീതശിൽപം എന്നിവ അരങ്ങേറി.
കെ.വി.സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത് പ്രതിജ്ഞ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ അഡ്വ.ടി.സരള, എൻ.വി.ശ്രീജിനി, വി.കെ.സുരേഷ് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എം. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ശ്രീധരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.എം.സുനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
മാലിന്യമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ വിപ്ലവകരമായ ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് .പൊതു ഇടങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിൽ കണ്ണൂർ ജില്ല മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത് അതിന്റെ ഫലമായാണ് സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി എന്ന നേട്ടം കൈവരിക്കാനായത്. ആധുനിക നവകേരള സൃഷ്ടിക്ക് ശുചിത്വബോധമുള്ള സമൂഹം അനിവാര്യമാണ് -മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ