കണ്ണൂരിൽ  യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം പൊലീസുമായി ഉന്തുംതള്ളും; ജലപീരങ്കി പ്രയോഗിച്ചു

Monday 07 April 2025 9:20 PM IST

കണ്ണൂർ: മാസപ്പടി കേസിൽ വീണ വിജയൻ പ്രതിയായതിന്റെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ചെരിപ്പും കൊടിക്കമ്പുകളും പോലീസിനുനേരെ വലിച്ചെറിഞ്ഞു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് , ജോഷി കണ്ടത്തിൽ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.

പിന്നാലെ അറസ്റ്റ് ചെയ്തു മാറ്റിയ വാഹനത്തിന് മുന്നിൽ നിന്നും പ്രവർത്തകർ പ്രതിഷേധിച്ചു.

കെ.പി.സി സി മെമ്പർ അഡ്വ.ടി.ഒ.മോഹനൻ മാർച്ച് ഉദ്ഘാടനം ചെയ്തു. രാഹുൽ വെച്ചിയോട്ട് , ജോഷി കണ്ടത്തിൽ, ഷിബിന വി കെ.മുഹ്സിൻ ഖാദിയോട് , സുധീഷ് വെള്ളച്ചാൽ, ഫർഹാൻ മുണ്ടേരി, വരുണ എം കെ,ജിതിൻ കൊളപ്പ, അമൽ കുറ്റിയാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.എ.എസ്.പി ട്രെയിനി വളപട്ടണം എസ്.എച്ച്.ഒ: ബി കാർത്തികിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം കളക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.