വിമാനത്താവളത്തിലെ പക്ഷിയിടി: യോഗം വിളിച്ച് മുഖ്യമന്ത്രി

Wednesday 09 April 2025 6:52 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് ഭീഷണിയായി മാറിയ പക്ഷിയിടിക്ക് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ നാളെ അടിയന്തരയോഗം വിളിച്ചു.ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സെക്രട്ടറിമാരും എയർപോർട്ട് അതോറിട്ടി,നഗരസഭ,അദാനി എന്നിവരുടെ പ്രതിനിധികളും പങ്കെടുക്കും.ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഇക്കാര്യത്തിൽ റിസ്ക്കെടുക്കാൻ കഴിയില്ലെന്നും ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും ചീഫ് സെക്രട്ടറി 'കേരളകൗമുദി'യോട് പറഞ്ഞു.കേന്ദ്രസർക്കാർ രാജ്യസഭയിൽ വച്ച കണക്കുപ്രകാരം വിമാനത്താവളത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടെ പക്ഷിയുമായി കൂട്ടിയിടിച്ചത് 106വിമാനങ്ങളാണ്. 2018മുതൽ 2023വരെയുള്ള കണക്കാണിത്. 2024ൽ13ഉം ഇക്കൊല്ലം ഇതുവരെ നാലും പക്ഷിയിടിയുണ്ടായി. 2018ൽ-17, 2019ൽ-9, 2020ൽ-13, 2021ൽ-12, 2022ൽ-17, 2023ൽ-38 പക്ഷിയിടി സംഭവങ്ങളുണ്ടായെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. അതേസമയം, പൈലറ്റുമാർ റിപ്പോർട്ട് ചെയ്ത പക്ഷിയിടിക്കേസുകൾ 239ആണെന്ന് എയർപോർട്ട് അതോറിട്ടിയുടെ കണക്കുകൾ പറയുന്നു. 2018ൽ-42, 2019ൽ-34, 2020ൽ-18, 2021ൽ-32, 2022ൽ-31, 2023ൽ-48, 2024ൽ-34. ഇതിൽനിന്ന് ഗുരുതര സ്വഭാവത്തിലുള്ള പക്ഷിയിടികൾ മാത്രമാണ് കേന്ദ്രത്തിന്റെ കണക്കിലുൾപ്പെടുത്തുന്നത്.

മാലിന്യശേഖരണം

ഊർജ്ജിതമാക്കി

വിമാനത്താവള പരിസരത്തെയും പാർവതീ പുത്തനാറിലെയും മാലിന്യം അദാനിഗ്രൂപ്പിന്റെ ചെലവിൽ ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കുകയാണിപ്പോൾ

ആറുമാസമായി പ്രതിമാസം 6 ലക്ഷം വീതം അദാനി മുടക്കുന്നുണ്ട്. ഇതോടെ പക്ഷിശല്യം അല്പം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ

അറവുശാലകളും ഇറച്ചിക്കടകളും വിമാനത്താവളത്തിനടുത്ത് പ്രവർത്തിക്കുന്നത് എയർക്രാഫ്‌റ്റ് റൂളിലെ 91-ാം വകുപ്പിന്റെ ലംഘനമാണ്

വിമാനങ്ങളുടെ സഞ്ചാരപാതയെ ബാധിക്കാത്ത മറ്റെവിടേക്കെങ്കിലും അറവുശാലകളും ഇറച്ചിക്കടകളും മാറ്റാൻ പദ്ധതിയുണ്ട്.

പക്ഷിശല്യം കുറയ്ക്കാൻ നഗരസഭയും എയർപോർട്ട് അതോറിട്ടിയുമെടുത്ത നടപടി പൂർണമായും ഫലംകണ്ടിട്ടില്ല. പക്ഷിയിടി ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ യോഗത്തിൽ ചർച്ചചെയ്യും.

ശാരദ മുരളീധരൻ,ചീഫ്സെക്രട്ടറി