റാണയുടെ ഭീകരതയിലേക്കുള്ള വഴികൾ തേടി എൻ.ഐ.എയുടെ ചോദ്യാവലി
ന്യൂഡൽഹി: തഹാവൂർ റാണയ്ക്ക് മുംബയ് ഭീകരാക്രമണ ഗൂഢാലോചനയിലെ പങ്കും പാകിസ്ഥാനുമായുള്ള ബന്ധവും പുറത്തു കൊണ്ടുവരാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി എൻ.ഐ.എ. റാണയ്‌ക്ക് വധശിക്ഷയിൽ കുറയാത്ത ശിക്ഷ ഉറപ്പാക്കി കുറ്റപത്രം തയ്യാറാക്കുകയാണ് ലക്ഷ്യം. പരിശീലനം ലഭിച്ച ഒരു മെഡിക്കൽ ഡോക്ടറിൽ നിന്ന് അന്താരാഷ്ട്ര ഭീകരതയുടെ വക്താവിലേക്കുള്ള മാറ്റം,ബാല്യം,വിദ്യാഭ്യാസം,കുടുംബം,കരിയർ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കാൻ റാണയുടെ വ്യക്തിപരവും കുടുംബപരവുമായ പശ്ചാത്തലത്തെക്കുറിച്ചായിരുന്നു ഇന്നലത്തെ ആദ്യ ഘട്ട ചോദ്യം ചെയ്യൽ.
2008 നവംബർ 26ന് ആക്രമണം ആരംഭിച്ചപ്പോൾ റാണ എവിടെയായിരുന്നു? 2008 നവംബർ 8നും 21നും ഇടയിൽ എന്തിനാണ് ഇന്ത്യയിൽ വന്നത്. അന്ന് എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു,അന്ന് കുടുംബത്തെ ഒപ്പം കൂട്ടിയത് എന്തിന്
മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയും കൂട്ടുകാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായുള്ള ബന്ധം കുടുംബത്തിന് അറിയാമായിരുന്നോ?
മുംബയ് ആക്രമണത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞത് എപ്പോൾ ഡേവിഡ് ഹെഡ്‌ലിയുമായുള്ള ബന്ധത്തിന്റെ വ്യാപ്തി,വ്യാജ വിസ ലഭ്യമാക്കിയത് അടക്കം നൽകിയ സഹായങ്ങൾ.
ആക്രമണങ്ങളുടെ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അടക്കം ആസൂത്രണത്തിൽ റാണയുടെ പങ്ക്. ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും നിരീക്ഷിക്കുന്നതിലും എന്ത് പങ്കാണ് വഹിച്ചത്. ആക്രമണത്തിനുള്ള ലോജിസ്റ്റിക്കൽ ആസൂത്രണം, ധനസഹായം എന്നിവയിലെ പങ്ക്.
ഹെഡ്‌ലിക്ക് പുറമെ ലഷ്‌കർ ഇ തയ്ബ, പാക് ഐ.എസ്.ഐ എന്നിവയിലെ ആരൊക്കെയുമായി ബന്ധപ്പെട്ടു.
ലഷ്കർ തലവൻ ഹാഫിസ് സയീദുമായുള്ള കൂടിക്കാഴ്‌ച. മുംബയ് ആക്രമണത്തിൽ സഹായിച്ചതിന് പകരമായി ലഷ്‌കറിൽ നിന്ന് എന്തു ലഭിച്ചു.
ലഷ്‌കർ നേതാക്കളുടെ ശ്രേണി, നിയമന രീതികൾ, ഫണ്ടിംഗ് സ്രോതസ്സുകൾ, ഭീകര പരിശീലന ക്യാമ്പുകൾ, ആയുധങ്ങൾ എവിടെ നിന്ന് ലഭിക്കുന്നു, തിരിച്ചറിയാൻ കഴിയുന്ന ലഷ്‌കർ അംഗങ്ങൾ.
ഭീകര പരിശീലനം, ധനസഹായം, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കൽ എന്നിവയിൽ പാക് സൈന്യത്തിനും ഐ.എസ്.ഐയ്‌ക്കുമുള്ള പങ്ക്, പങ്കുള്ള ഉദ്യോഗസ്ഥർ, പാക് സർക്കാരിന്റെ അറിവോടെയാണോ
ഭീകര പരിശീലന മൊഡ്യൂളുകളിൽ എന്താണ് പഠിപ്പിക്കുന്നത്? ആക്രമണങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് ആര്. ഐ.എസ്.ഐ നേരിട്ട് ബന്ധപ്പെടുമോ, ഇടനിലക്കാരുണ്ടോ.
ഭീകര ആക്രമണം ആസൂത്രണം ചെയ്യുന്നത് എത്ര വ്യക്തികൾ ചേർന്ന്. അവർക്കുള്ള റോളുകൾ.
ലഷ്‌കറിൽ എത്തുന്ന യുവാക്കളെ ആത്മഹത്യാ ദൗത്യങ്ങൾക്ക് സജ്ജമാക്കുന്നതിനുള്ള പരിശീലന മുറകൾ. മുംബയ് ഭീകരാക്രമണത്തിന്റെ ഭാഗമായി മറ്റ് ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാനും പദ്ധതിയിട്ടോ.
ആക്രമണസമയത്ത് പാകിസ്ഥാനിൽ നിന്ന് നിർദ്ദേശങ്ങൾ ആരാണ് നൽകിയത്
എത്തിച്ചത് ചാർട്ടേഡ് വിമാനത്തിൽ
തഹാവൂർ റാണയെ യു.എസിൽ നിന്ന് ഡൽഹിയിലെത്തിച്ചത് വിയന്ന ആസ്ഥാനമായ ചാർട്ടേഡ് സർവീസിൽ നിന്ന് വാടകയ്ക്കെടുത്ത ഗൾഫ്സ്ട്രീം ജി 550 ബിസിനസ് ജെറ്റിൽ. 19 പേർക്ക് യാത്ര ചെയ്യാനാകുന്ന വിമാനത്തിൽ സുരക്ഷയ്ക്ക് എൻ.എസ്.ജി കമാൻഡോകളും യു.എസ് സ്കൈ മാർഷലുകളും. യു.എസിലെ ഫ്ലോറിഡയിൽനിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 11.45ന് പുറപ്പെട്ട് ഇന്ധനം നിറയ്ക്കാൻ റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ ഇറക്കി. 11 മണിക്കൂറിന് ശേഷം വ്യാഴാഴ്ച രാവിലെ 8.45നാണ് ഡൽഹിയിലേക്കുള്ള യാത്ര പുനഃരാരംഭിച്ചത്. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാൻ വഴിയുള്ള റൂട്ട് ഒഴിവാക്കി. ചങ്ങലയിട്ട റാണയെ ഏപ്രിൽ 9ന് വിദേശകാര്യ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങൾ യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു.
ചോദ്യം ചെയ്യലിനും ഡി.ഐ.ജി ജയ റോയി
എൻ.ഐ.എയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ജാർഖണ്ഡ് കേഡർ 2011 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. ഐ. ജി ജയ റോയിയാണ് റാണയുടെ ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. 2019-ൽ നാല് വർഷത്തേക്കാണ് ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയിലെത്തിയത്. ജയയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യു.എസിൽ നിന്ന് തഹാവൂർ റാണയെ എത്തിച്ച ദൗത്യത്തിന്റെ ചുമതല നൽകിയതോടെ കാലാവധി നീട്ടി.