വിശുദ്ധവാരത്തിന് ഒരുങ്ങി ദേവാലയങ്ങൾ ഇന്ന് ഓശാന ഞായർ

Sunday 13 April 2025 6:29 AM IST

തിരുവനന്തപുരം: വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് വിശ്വാസികൾ ഓശാന ഞായർ ആചരിക്കും.

യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേം പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. ഇതോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും. വിശുദ്ധ വാരാചരണത്തിനായി തലസ്ഥാനത്തെ ദേവാലയങ്ങൾ ഒരുങ്ങിക്കഴി‌ഞ്ഞു.

വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഇന്ന് ആരംഭിക്കും.വിശുദ്ധവാര ഒരുക്കധ്യാനം നാളെ മുതൽ 16 വരെ നടക്കും.ഇന്ന് പുലർച്ചെ 5.45ന് കുരുത്തോല വെഞ്ചരിപ്പ്,കുരുത്തോല പ്രദക്ഷിണം.തുടർന്ന് ദിവ്യബലി.11നും വൈകിട്ട് 4നും ദിവ്യബലിയുണ്ടായിരിക്കും.വൈകിട്ട് വലിയതുറ ഫെറോനയുടെ കുരിശിന്റെ വഴി,6.45ന് ദിവ്യബലി.

പെസഹാദിവസമായ 17ന് തിരുവത്താഴ ദിവ്യബലി. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ്.ആർ മുഖ്യകാർമ്മികത്വം വഹിക്കും. ദുഃഖവെള്ളിയായ 18ന് ഉച്ചയ്ക്ക് 3ന് കർത്താവിന്റെ പീഡാസഹാനുസ്മരണ തിരുക്കർമ്മങ്ങൾ,ദൈവവചന പ്രഘോഷണ കർമ്മം,ദിവ്യകാരുണ്യ സ്വീകരണം, തുടർന്ന് കുരിശിന്റെ വഴി. സമാപനസമ്മേളനം.19ന് രാത്രി 10.30ന് പെസഹാജാഗരം.20ന് രാവിലെ 7.30ന് ദിവ്യബലി.11ന് ദിവ്യബലി. വൈകിട്ട് 5ന് ദിവ്യബലി. 6.45ന് ദിവ്യബലി.

മുട്ടട ലത്തീൻ അതിരൂപത ഹോളിക്രോസ് ദേവാലയത്തിന്റെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഇന്ന് മുതൽ 20 വരെ നടക്കും.ഇന്ന് പുല‌ർച്ചെ 5.45ന് ദിവ്യബലി.കുരുത്തോല പ്രദക്ഷിണം.9 മുതൽ വൈകിട്ട് 5 വരെ വേളാങ്കണ്ണി മാതാവിന്റെ കുരിശടിയിൽ നിന്ന് പ്രദക്ഷിണം. തുടർന്ന് ദിവ്യബലി. നാളെ മുതൽ 16വരെ രാവിലെ 7 മുതൽ 8 വരെ പീഡാനുഭവ ചരിത്രം ബൈബിൾ ക്ലാസ്. 16ന് വൈകിട്ട് 4ന് അനുരഞ്ജന ശുശ്രൂഷ.17ന് വൈകിട്ട് 5ന് തിരുവത്താഴ ദിവ്യബലി.

18ന് രാവിലെ 7ന് പാളയം കത്തീഡ്രലിൽ നിന്ന് സംയുക്ത കുരിശിന്റെ വഴി. 19ന് രാത്രി 10.30ന് പെസഹാജാഗരം. 20ന് രാവിലെ 7ന് ദിവ്യബലി.