ഹാർവർഡ് സർവകലാശാലയ്ക്കുള്ള ധനസഹായം മരവിപ്പിച്ച് യു.എസ്
വാഷിംഗ്ടൺ: ഹാർവർഡ് സർവകലാശാലയ്ക്കുള്ള പ്രതിവർഷ സാമ്പത്തിക സഹായമായ 220 കോടി ഡോളർ മരവിപ്പിച്ച് യു.എസ് സർക്കാർ. ക്യാമ്പസിലെ ജൂത വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് നടപടി. സർവകലാശാലയുമായുള്ള 6 കോടി ഡോളറിന്റെ സർക്കാർ കരാറുകളും മരവിപ്പിച്ചു.
ജൂത വിരുദ്ധത ഇല്ലാതാക്കാൻ ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ വൈറ്റ് ഹൗസ് സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. പ്രത്യേക ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുന്നത് മുതൽ വിദേശ വിദ്യാർത്ഥികളുടെ ഇമിഗ്രേഷൻ പരിശോധനകൾക്ക് സഹകരിക്കണം എന്നതടക്കം നിർദ്ദേശത്തിൽ പറയുന്നുണ്ട്. സർവകലാശാലയുടെ ഭരണ നടപടികളിലും പ്രവേശന രീതികളിലും മാറ്റം വരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു.
എന്നാൽ നിർദ്ദേശങ്ങൾ പ്രസിഡന്റ് അലൻ ഗാർബർ തള്ളുകയായിരുന്നു. അതേ സമയം, ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത, ഹമാസ് അനുകൂലികളായ വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്നത് ട്രംപ് ഭരണകൂടം തുടരുന്നുണ്ട്.