ജുവലറി ബിസിനസ് വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷവും പത്തരപ്പവനും തട്ടിയതായി യുവതിയുടെ പരാതി

Thursday 17 April 2025 1:30 AM IST

കായംകുളം: പങ്കാളിത്തത്തോടുകൂടി ജുവലറി ബിസിനസ് നടത്താമെന്നും എല്ലാ മാസവും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് ഏഴ് ലക്ഷം രൂപയും പത്തരപ്പവനും തട്ടിയെടുത്തതായി യുവതിയുടെ പരാതി. തട്ടിപ്പ് മനസിലാക്കി പണവും സ്വർണ്ണവും തിരികെ ചോദിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

ചിങ്ങോലി സുജിതാഭവനത്തിൽ സുജിതയ്ക്കും മകൾക്കും മാതാവിനുമാണ് മർദ്ദനമേറ്റത്‌. നിരവധി കേസുകളിലെ പ്രതിയായ അയൽവാസിക്കെതിരെ മർദ്ദന ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും അവർ ആരോപിച്ചു. ഹോട്ടലിലും ക്ഷേത്രത്തിലും കാലങ്ങളായി ജോലി ചെയ്ത് സമ്പാദിച്ച പണവും സ്വർണ്ണവുമാണ് തട്ടിയെടുത്തതെന്നും താമസിക്കുന്ന വീട് ഈട് നൽകി ബാങ്കിൽ നിന്ന് എടുത്ത ലോൺ തിരികെ അടയ്ക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് പണവും സ്വർണ്ണവും തിരികെ ചോദിച്ചതെന്നും സുജിതയും കുടുംബവും പറയുന്നു.

മർദ്ദനത്തിൽ മുഖത്ത് പരിക്കേറ്റ സുജിത കായംകുളം താലൂക്കാശുപത്രിയിൽ ചികത്സയിലാണ്.