ഗർഡറുമായി വന്ന ട്രെയിലർ മറിഞ്ഞു

Friday 18 April 2025 1:24 AM IST

ആലപ്പുഴ: നിർമ്മാണത്തിലുള്ള സമാന്തര ബൈപാസ് മേൽപ്പാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ കൂറ്റൻ ഗർഡറുമായെത്തിയ ട്രെയിലർ മറിഞ്ഞു. ആളപായമില്ല. അപകടത്തിന്റെ ആഘാതത്തിൽ ട്രെയിലറിലുണ്ടായിരുന്ന 100 ടൺ ഭാരമുള്ള ഗർഡർ തകർന്നു.

ഇന്നലെ രാവിലെ 8.45ഓടെ ആലപ്പുഴ മാളികമുക്ക് മുളക്കട ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ നേരത്തെ മണ്ണിട്ട് മൂടിയ ഓടയുടെ സ്ലാബ് തകർന്ന് ട്രെയിലർ മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ട്രെയിലർ ഓടിച്ചിരുന്ന യു.പി സ്വദേശി രാധേഷ് ശ്യാമിനെ (45) വാഹനത്തിന്റെ ചില്ല് പൊട്ടിച്ചാണ് പുറത്തെടുത്തത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസമയത്ത് പ്രദേശത്ത് ബൈക്കിലെത്തിയ ആറാട്ടുവഴി സ്വദേശി നൗഷാദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ട്രെയിലർ മറിയുന്നത് കണ്ട് ഇയാൾ ഓടിമാറുകയായിരുന്നു. സമീപത്തെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കനാൽ വാർഡ് പുത്തൻപുരയ്ക്കൽ പി.കെ.നസീറിന്റെ ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചു. രണ്ടാംബൈപാസ് മേൽപ്പാലത്തിന്റെ മൂന്നും നാലും തൂണുകൾക്കിടയിൽ കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് സ്ഥാപിക്കുന്നതിനാണ് ട്രെയിലറിൽ ഗർഡർ എത്തിച്ചത്.

വാഹനത്തിന്റെ ചക്രങ്ങൾ കയറി ഓടയുടെ സ്ലാബ് തകർന്നതോടെ വലതുഭാഗത്തേക്ക് നിലംപൊത്തിയ ട്രെയിലറിൽ നിന്ന് താഴേക്ക് പതിച്ച ഗർഡർ രണ്ടായി തകർന്നു. പിന്നീട് ഗ്യാസ് കട്ടർ ഉപയോഗിച്ച് ഗർഡർ മുറിച്ചുമാറ്റിയാണ് ട്രെയിലർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. അപകടത്തിൽ ട്രെയിലറിന്റെ മുൻവശത്തെയും ക്യാബിന്റെയും ചില്ലുകൾ പൂർണമായും തകർന്നു.

രാവിലെ പ്രദേത്ത് അധികം ആളുകളില്ലാതിരുന്നതിനാൽ അത്യാഹിതമൊഴിവായി. മാളികമുക്ക് ഭാഗത്തുനിന്ന് പിന്നിലേക്ക് ക്രെയിനിന്റെ അടുത്തേക്ക് വരുമ്പോൾ മണ്ണിട്ട് മൂടിയ ഓടയുടെ സ്ലാബിൽ ട്രെയിലർ കയറുകയായിരുന്നു. ഇത് തകർന്ന് നിയന്ത്രണംവിട്ട് ട്രെയിലർ ഗർഡർ ഉൾപ്പെടെ നിലംപൊത്തുകയായിരുന്നു.

ഒന്നരമാസത്തിനിടെ രണ്ടാമത്തെ അപകടം

 മുമ്പുണ്ടായിരുന്ന കോൺക്രീറ്റ് കാന അലക്ഷ്യമായി മണ്ണിട്ട് മൂടിയ ദേശീയപാത അധികൃതരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാർ

 ഇപ്പോഴും പ്രദേശത്ത് പല ഓടകളും സ്ലാബിട്ട് മൂടിയിട്ടില്ല. ഭാരവാഹനങ്ങൾ നിർമാണസ്ഥലത്തേക്ക് നിരന്തരമായി എത്തുന്നുണ്ട്

 വീടുകളേറെയുള്ള പ്രദേശത്ത് വഴിയാത്രക്കാരടക്കം സഞ്ചരിക്കുന്ന പാതയിൽ ഉഗ്രശബ്ദത്തോടെയാണ് ട്രെയിലറും ഗർഡറും മറിഞ്ഞത്

 കഴിഞ്ഞമാസം മൂന്നിന് വിജയ് പാർക്കിന് സമീപം നിർമാണത്തിലിരുന്ന മേൽപാലത്തിൽ നിന്ന് നാല് കൂറ്റൻ ഗർഡറുൾ നിലംപതിച്ചിരുന്നു