ചീഫ് ജസ്റ്റിസിനെതിരായ പരാമർശം തള്ളി ബി.ജെ.പി നേതാക്കളുടേത് വ്യക്തിപരമായ പ്രസ്താവന
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം, നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതിയടക്കം സ്വീകരിക്കേണ്ട സമയപരിധി എന്നിവ സംബന്ധിച്ച സുപ്രീംകോടതി വിധികൾക്കെതിരെ പാർട്ടി എം.പിമാർ നടത്തിയ വിവാദ പ്രസ്താവനകളെ തള്ളി ബി.ജെ.പി. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തരുതെന്ന് നേതാക്കൾക്ക് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദ നിർദ്ദേശം നൽകി. എം.പിമാരായ നിഷികാന്ത് ദുബെ, ദിനേഷ് ശർമ്മ എന്നിവരുടെ പ്രസ്താവനകളാണ് വിവാദമായത്. ഇതിനെതിരെ കോൺഗ്രസ് അടക്കം പ്രതിപക്ഷകക്ഷികൾ രംഗത്തെത്തി.
വഖഫ് നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന മതയുദ്ധങ്ങൾക്ക് കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നായിരുന്നു നിഷികാന്ത് ദുബെയുടെ വിവാദ പ്രസ്താവന. ഭരണഘടന ഭേദഗതി പാർലമെന്റിന്റെ ജോലിയാണ്. കോടതി അത് ചെയ്യുകയാണെങ്കിൽ പാർലമെന്റും അസംബ്ലികളും അടച്ചുപൂട്ടട്ടെ എന്നും പറഞ്ഞു. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്ക് സമയപരിധി നിശ്‌ചയിച്ചതിനെയാണ് ദിനേഷ് ശർമ്മ വിമർശിച്ചത്.
ഇരുവരുടേയും പ്രസ്താവനകളുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജെ.പി.നദ്ദ പറഞ്ഞു. അത് വ്യക്തിപരമായ പ്രസ്താവനകളാണ്. ബി.ജെ.പി അത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ല. ബി.ജെ.പി ജുഡിഷ്യറിയെ ബഹുമാനിക്കുകയും ഉത്തരവുകളും നിർദ്ദേശങ്ങളും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു. സുപ്രീംകോടതി ഉൾപ്പെടെ എല്ലാ കോടതികളും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ സംരക്ഷിക്കുന്ന ശക്തമായ സ്തംഭമാണെന്നും വ്യക്തമാക്കി. താൻ അച്ചടക്കമുള്ള പ്രവർത്തകനാണെന്നും പാർട്ടി പറയുന്നത് അനുസരിക്കുമെന്നും ദുബെ പ്രതികരിച്ചു.
കോടതിയലക്ഷ്യത്തിന്
നോട്ടീസ്
നിഷികാന്ത് ദുബെയ്‌ക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അറ്റോർണി ജനറൽ വെങ്കട്ടരമണിക്ക് അഭിഭാഷകനായ അമിതാഭ് താക്കൂർ കത്ത് നൽകി. ദുബെയുടെ പരാമർശങ്ങൾ ചീഫ് ജസ്റ്റിസിനെ അവഹേളിക്കുന്നതും പ്രകോപനപരവുമാണെന്നും കത്തിൽ ആരോപിച്ചു.
നടപടിയെടുക്കണം:
കോൺഗ്രസ്
നിഷികാന്ത് ദുബെയ്‌ക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അറ്റോർണി ജനറൽ വെങ്കട്ടരമണിക്ക് അഭിഭാഷകരായ അമിതാഭ് താക്കൂർ, അനസ് തൻവീർ എന്നിവർ നോട്ടീസ് നൽകി. ദുബെയുടെ പരാമർശങ്ങൾ ചീഫ് ജസ്റ്റിസിനെ അവഹേളിക്കുന്നതും പ്രകോപനപരവുമാണെന്നും കത്തിൽ ആരോപിച്ചു.