പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു; മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ
ആലപ്പുഴ : തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ചെറിയനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു, അജൈവമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞത്, മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിച്ചില്ല തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ശ്രീ വിജയേശ്വരി ഹൈസ്‌കൂൾ, ഉണ്ണികൃഷ്ണൻ നായർ ഷോപ്പിംഗ് കോംപ്ലക്‌സ്, ഈസി ഷോപ്പിംഗ് സൂപ്പർമാർക്കറ്റ് എന്നിവരിൽ നിന്ന് 15000 രൂപ പിഴ ഈടാക്കാനാണ് സ്‌ക്വാഡ് ശുപാർശ ചെയ്തത്. 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 31 കിലോ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി. ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ജോയിന്റ് ബി.ഡി.ഒ ബിന്ദു.വി.നായർ, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ എം.ബി.നിഷാദ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥൻ ടി.യമുനേശൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പി.എസ്.സച്ചുമോൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.