സിനിമ കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു, അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

Sunday 27 April 2025 11:47 AM IST

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. 2024 സെപ്‌തംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പെൺകുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോഴാണ് രണ്ടാനച്ഛൻ പീഡിപ്പിച്ചത്. കുട്ടി വിവരം അമ്മയോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല.

രണ്ടാനച്ഛൻ തുടർന്നും കുട്ടിയോട് മോശമായി പെരുമാറിയിട്ടും അമ്മ ഇടപെട്ടില്ല. തുടർന്ന് കുട്ടി മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേസമയം, ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. വിതുര ശിവൻകോവിൽ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ വിതുര ശിവൻകോവിൽ ജംഗ്ഷൻ മിത്രനഗർ സ്വദേശി ഷഹാബ്ദീനാണ് (71) അറസ്റ്റിലായത്. ക്ലാസ് കഴിഞ്ഞ് സ്കൂളിൽ നിന്ന് ഓട്ടോറിക്ഷയിൽ തനിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് ഷഹാബ്ദീൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനവിവരം കുട്ടി വീട്ടിൽ പറഞ്ഞെങ്കിലും പ്രതിയുടെ ഭീഷണിമൂലം വീട്ടുകാർ പരാതി നൽകിയിരുന്നില്ല.

കഴിഞ്ഞദിവസം സ്കൂളിൽ നടത്തിയ കൗൺസലിംഗിനിടയിലാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് വിതുര സി.ഐ പ്രദീപ് കുമാറും, എസ് ഐ മുഹസിൻ മുഹമ്മദും സംഘവും ചേർന്ന് ഷഹാബ്ദീനെ അറസ്റ്റുചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.