ജോലി വാഗ്ദാനം ചെയ്ത പണംതട്ടി: ടേക്ക് ഓഫ് ഉടമ അറസ്റ്റിൽ

Sunday 04 May 2025 1:17 AM IST

കൊച്ചി: യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നാകെ 5.23 ലക്ഷം തട്ടിയ കേസിൽ ടേക്ക് ഒഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി ഉടമ കാർത്തിക പ്രദീപ് സെൻട്രൽ പൊലീസിന്റെ പിടിയിലായി. തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ കോഴിക്കോട് നിന്നാണ് അറസ്റ്റ്. യു.കെയിൽ സോഷ്യൽ വർക്കറായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തൃശ്ശൂർ സ്വദേശിനിയെ കബളിപ്പിച്ചത്. 2024 ആഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് പണം തട്ടിയത്.

പത്തനംതിട്ട സ്വദേശിനിയായ ഇവർ തൃശ്ശൂരിലാണ താമസിക്കുന്നത്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എറണാകുളം സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ അനൂപ് ചാക്കോ, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണൻ, ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.