പുഞ്ചക്കൊയ്‌ത്ത് അവസാനഘട്ടത്തിൽ.... കർഷകർക്ക് പറയാനുള്ളത് നഷ്ടക്കൊയ്‌ത്തിന്റെ കഥ
കോട്ടയം : കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറഞ്ഞു, സ്വകാര്യമില്ലുകളുടെ പിഴിച്ചിൽ, സംഭരിച്ച നെല്ലിന്റെ പണത്തിനായുള്ള കാത്തിരിപ്പ്...പുഞ്ചക്കൊയ്‌ത്ത് അവസാനഘട്ടത്തിലെത്തിയപ്പോൾ കർഷകർക്ക് പറയാൻ നഷ്ടക്കൊയ്‌ത്തിന്റെ കഥയാണ്. കഴിഞ്ഞവർഷം അപ്പർകുട്ടനാട്ടിലും, കുട്ടനാട്ടിലും ഏക്കറിന് 20000 - 30000 ക്വിന്റൽ വരെ വിളവ് ലഭിച്ച സ്ഥാനത്ത് ഇത്തവണ 15000 - 20000 ക്വിന്റലായി കുറഞ്ഞു. സ്വകാര്യമില്ലുകളുടെ കിഴിവ് 10 -30 ശതമാനം വരെയായി. സംഭരണം ഇനിയും പൂർത്തിയായിട്ടില്ല. മാർച്ച് 15 ന് ശേഷം പണം ബാങ്കിൽ എത്തിയില്ല. അവസാനം സംഭരിച്ച പാടശേഖരങ്ങളിലെ പലർക്കും പി.ആർ.എസ് പോലും ലഭിച്ചിട്ടില്ല.സർക്കാർ ഗ്യാരന്റിയിൽ പി.ആർ.എസ് വായ്പ നൽകുന്നതിനുള്ള പലിശ നിരക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് കാനറാ ബാങ്ക് രംഗത്തെത്തിയതോടെ പ്രതിസന്ധിരൂക്ഷമായി. 9 ശതമാനം പലിശ 9. 5 ആയി ഉയർത്തണമെന്ന ബാങ്കിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. എസ്.ബി.ഐ വാങ്ങുന്നുണ്ടെങ്കിലും പണം നൽകുന്നില്ല.
വേനൽ മഴയിൽ താളംതെറ്റി പ്രതീക്ഷ
ഫെബ്രുവരി അവസാനമാണ് പുഞ്ച കൊയ്‌ത്ത് ആരംഭിച്ചത്. കോട്ടയം ഉൾപ്പെടുന്ന അപ്പർകുട്ടനാട്ടിൽ ഏതാണ്ട് പൂർത്തിയായി. വൈകി കൃഷി ആരംഭിച്ച കുട്ടനാട്ടിലെ പല പാടങ്ങളിലും ഈ മാസം അവസാനം പൂർത്തിയാകും. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ ഓരുവെള്ളമെത്തി നെൽക്കൃഷി നശിക്കുന്ന സ്ഥിതി പ്രതിസന്ധി രൂക്ഷമാക്കി. വേനൽമഴ ശക്തിയാർജ്ജിച്ചതോടെ കൊയ്‌ത്തും, സംഭരണവും താളം തെറ്റിച്ചു. മഴയിൽ കുതിർന്ന് കച്ചി നശിക്കുന്ന സ്ഥിതി വരുമാന നഷ്ടത്തിനുമിടയാക്കി.
ഇനി എത്ര നാൾ ഇങ്ങനെ
സംസ്ഥാന വ്യാപകമായി 3000 കോടിയുടെ നെല്ല് സംഭരിച്ചു
1000 കോടി രൂപ കൊടുക്കാനുണ്ടെന്നാണ് സർക്കാർ കണക്ക്
ഇതിലും കൂടുതൽ ലഭിക്കാനുണ്ടെന്ന് കർഷകർ പറയുന്നു
അടുത്ത കൃഷിയ്ക്ക് നിലമൊരുക്കാൻ താത്പര്യമില്ലാതെ കർഷകർ
''മുൻപൊരിക്കലുമുണ്ടാകാത്ത തരത്തിൽ പുഞ്ചക്കൃഷി നടത്തിയ കർഷകരുടെ കൈപൊള്ളി. പലരും കടക്കെണിയിലാണ്. നെൽകർഷകരുടെ പ്രശ്നം പരിഹരിക്കാൻ ആരും താത്പര്യം കാട്ടുന്നില്ല.
-മദൻലാൽ (നെൽ കർഷകൻ)