വിജിലൻസ് പരിശോധന നടത്തി

Sunday 04 May 2025 12:14 AM IST

ആലപ്പുഴ: ദേശീയ പാതാ വികസനത്തിനായി സ്ഥലമേ​റ്റെടുത്തതിലും പുനരധിവാസ ഫണ്ട് അനുവദിച്ചതിലും ക്രമക്കേടും അഴിമതിയും നടന്നെന്ന പരാതിയിൽ വിജിലൻസ് പരിശോധന നടത്തി. കളക്ടറേ​റ്റിലെ ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഓഫീസിലും, ചേർത്തല, ഹരിപ്പാട് സ്‌പെഷ്യൽ തഹസീൽദാർ ഓഫീസിലുമായിരുന്നു ഇന്നലെ രാവിലെ 10 മണി മുതൽ പരിശോധന ആരംഭിച്ചത്. വൈകിട്ട് വരെ നീണ്ട പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി ദേശീയപാതാവികസനത്തിനായി ഏ​റ്റെടുക്കുമ്പോൾ ഉടമസ്ഥരുടെ പുനരധിവാസം, ക്ഷേമം എന്നിവയ്ക്ക് അധിക സഹായധനം അനുവദിക്കാറുണ്ട്. പുതിയ വീട് നിർമ്മിക്കുന്നതുവരെ വാടക നൽകുന്നതിനോ മ​റ്റേതെങ്കിലും വിധത്തിൽ താമസസൗകര്യം കണ്ടെത്തുന്നതിനോ ആണ് ഈ തുക നല്കിയിരുന്നത്. ഏ​റ്റെടുക്കുന്ന ഭൂമിയിൽ കച്ചവടസ്ഥാപനം ഉണ്ടായിരുന്നവർക്കും അധിക സഹായധാനം നൽകിയിരുന്നു. വീടുനഷ്ടമായവർക്ക് 2.86 ലക്ഷം രൂപയും കവച്ചവടസ്ഥാപനം നഷ്ടമായവർക്ക് 75,000 രൂപയുമാണ് നൽകുന്നത്. ഈ തുക അനുവദിച്ചതിലാണ് ക്രമക്കേട്. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ അധിഗ്രഹൺ' എന്ന പേരിൽ നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു ജില്ലയിലെയും പരിശോധന. വിജിലൻസ് ഡിവൈ.എസ്.പി കെ.വി. ബെന്നി, ഇൻസ്‌പെക്ടർമാരായ എം.സി. ജിംസ്​റ്റൽ, എം.കെ. പ്രശാന്ത് കുമാർ, എ.അനീഷ്, എ.എസ്‌.ഐമാരായ സത്യപ്രഭ, സുരേഷ് ജയിംസ്, സി.പി.ഒ രഞ്ജിത്, റോമിയോ, മായ, ബിന്നി ജോസ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.