ഇന്ത്യയിലെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു; 430 സർവീസുകൾ റദ്ദാക്കി, രാജ്യം അതീവ ജാഗ്രതയിൽ

Thursday 08 May 2025 11:12 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ തർത്തതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. മേയ് പത്ത് ശനിയാഴ്‌ച പുലർച്ചെ 5.29 വരെയാണ് ജമ്മു കാശ്‌മീർ മേഖല ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ അടച്ചിട്ടതെന്നാണ് വിവരം. ഇതുവരെ 430 വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്.

ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ഡ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്‌കോട്ട്, പോർബന്ധർ, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൻ, എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്നലെ ഏകദേശം 250 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. അമൃത്‌സറിലേക്കുള്ള രണ്ട് അന്താരാഷ്‌ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു.

ജമ്മു കാശ്‌മീർ മേഖലയിലെ പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടത്. ഇവിടേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. പാകിസ്ഥാൻ പ്രത്യാക്രമണം നടത്തുന്നത് തടയാൻ, രാജ്യാന്തര അതിർത്തിയിൽ ബിഎസ്‌എഫ് ഹൈ അലർട്ടിലാണ്. ഈ സ്ഥലങ്ങളിലേക്ക് വിമാന യാത്രകൾ ബുക്ക് ചെയ്‌തിരിക്കുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിവിധ വിമാനക്കമ്പനികൾ അറിയിച്ചു. പാകിസ്ഥാൻ വിമാനക്കമ്പനികളും 147 സർവീസുകൾ റദ്ദാക്കി. അതേസമയം, ശ്രീനഗർ വിമാനത്താവളത്തെ പാക് സേന ലക്ഷ്യംവച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

അതിനിടെ പാകിസ്ഥാനിലേക്കുള്ള വിമാന സ‌ർവീസുകൾ ഖത്തർ എയർവെയ്‌സ് താൽക്കാലികമായി നിർത്തിവച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തുടരുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.