ഡോ.സി.കെ.ജയകൃഷ്‌ണൻ നമ്പ്യാർക്ക് തലശേരിയുടെ യാത്രാമൊഴി

Thursday 08 May 2025 10:12 PM IST

തലശ്ശേരി:കഴിഞ്ഞ ബുധനാഴ്ച ചൈനയിൽ അന്തരിച്ച തലശേരി സഹകരണ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ടൗൺഹാൾ റോഡ് പാർവതിയിൽ ഡോ.സി കെ.ജയകൃഷ്ണൻ നമ്പ്യാരുടെ (54)മൃതദേഹം രാവിലെയോടെയാണ് നാട്ടിലെത്തിച്ചത്. അർബുദരോഗത്തെ തുടർന്ന് ചൈനയിലെ ഫുഡാ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശേരി ശാഖയുടെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. മികച്ച ഐഎംഎ പ്രസിഡന്റിനുള്ള 2022ലെ പുരസ്‌കാരംനേടി. ഐഎംഎ ഭാരവാഹിയായിരിക്കെ ലഹരിക്കെതിരായ ബോധവത്കരണത്തിനും തുടക്കമിട്ടു. കൂത്തുപറമ്പ് കോ ഓപ്പറേറ്റീവ് ആശുപത്രി, ചൊക്ലി മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും ഓർത്തോ സർജനായി സേവനമനുഷ്ഠിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ മുൻ ഓർത്തോപീഡിക് സർജനായിരുന്നു. ഷാഫി പറമ്പിൽ എം.പി, മുൻ എം.പിമാരായ കെ.കെ.രാഗേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, സ്പീക്കർ എ.എൻ.ഷംസീർ, കെ.പി.മോഹനൻ എം.എൽ.എ, കെ.കെ രാഗേഷ് നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി തുടങ്ങിയവർ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. വൈകീട്ടോടെ സമുദായ ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചു.