പാക് ആക്രമണം തകർത്ത സുദർശനചക്രം എസ് - 400

Friday 09 May 2025 4:35 AM IST

ന്യൂഡൽഹി: ജമ്മുകാശ്മീർ,​ പഞ്ചാബ്,​ രാജസ്ഥാൻ,​ ഗുജറാത്ത് സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലേക്ക് പാകിസ്ഥാൻ തൊടുത്ത മിസൈലുകളെയും ഡ്രോണുകളെയും മാത്രമല്ല,​ പാക് എയർ ഡിഫൻസ് സിസ്റ്റത്തെയും ഇന്ത്യ തകർത്തു. റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു ഇന്ത്യൻ മണ്ണിൽ പ്രവേശിക്കും മുമ്പ് തകർത്തെറിഞ്ഞത്.

2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഒപ്പിട്ട 543 കോടി ഡോളറിന്റെ കരാർ. അഞ്ച് എസ്-400 മിസൈൽ സംവിധാനമാണ് ഇന്ത്യ ഓർഡർ കൊടുത്തത്. മൂന്നെണ്ണം റഷ്യ കൈമാറി. ഇവ പാക്,​ ചൈന അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ട്. 2021ൽ പഞ്ചാബിൽ വിന്ന്യസിച്ച ആദ്യ യൂണിറ്റാണ് ഇന്നലെ പാകിസ്ഥാനെ വിറപ്പിച്ചത്.

ചൈനയുടെ എതിർപ്പും അമേരിക്കയുടെ ഭീഷണിയും വകവയ്ക്കാതെയാണ് പുട്ടിൻ ഉറ്റമിത്രമായ ഇന്ത്യയ്ക്ക് എസ്-400 നൽകിയത്. ഇതിന്റെ ആദ്യ പതിപ്പായ എസ്- 300 ചൈനയ്ക്ക് സോവിയറ്റ് യൂണിയനും എസ്-400 റഷ്യയും നൽകിയിട്ടുണ്ട്. എസ്-300ന്റെ ഡ്യൂപ്ളിക്കേറ്റായി ചൈന വികസിപ്പിച്ച എച്ച്. ക്യു-9 ആണ് പാകിസ്ഥാന്റെ കൈവശമുള്ളത്. ലാഹോറിലെ എച്ച്.ക്യു-9 ഇന്നലെ ഇന്ത്യ ഡ്രോണുകൾ ഉപയോഗിച്ചത് തകർത്തു.

ബാലിസ്റ്റിക് മിസൈലും

തവിടുപൊടിയാക്കും

 ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400

 റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോയുടേതാണ് രൂപകല്പന

 400 കിലോമീറ്റർ അകലെ വരെയുള്ള ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം തകർക്കും

 ഓട്ടോണമസ് ഡിറ്റക്‌ഷൻ,​ ടാർജറ്റിംഗ് വിവിധോദ്ദേശ്യ റഡാറാണ് എസ്-400ന്റെ സവിശേഷത

 യുദ്ധ വിമാനങ്ങളെയും ബാലിസ്റ്റിക് മിസൈലുകളെയും വരെ ട്രാക്ക് ചെയ്ത് തകർക്കും

 9 എം 83/92 (എസ്.എ-21 ഗ്രൗളർ), 9 എം 96 (എസ്.എ-24 ഗ്രിഞ്ച്) മാരക മിസൈലുകൾ

 മൊബൈൽ ലോഞ്ചറുകളിൽ ഘടിപ്പിച്ചിച്ച് സൗകര്യപ്രദമായ സ്ഥലങ്ങളിൽ വിന്ന്യസിക്കാം