കുരിശ് പിഴുത സംഭവം: കാളിയാർ റേഞ്ച് ഓഫീസിലേക്ക് 19ന് വിശ്വാസികളുടെ മാർച്ച്
തൊടുപുഴ: തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുത് മാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് 19ന് കാളിയാർ റേഞ്ച് ഓഫീസിലേക്ക് വിശ്വാസികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് പള്ളി വികാരി ഫാ. ജെയിംസ് ഐക്കരമറ്റം വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൈവശഭൂമിയിൽ കടന്നുകയറി കുരിശ് തകർത്ത വനംവകുപ്പ് ഉദ്യോഗസ്ഥൻ, തെറ്റായ റിപ്പോർട്ട് നൽകിയ വണ്ണപ്പുറം വില്ലേജ് ഓഫീസർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രാവിലെ 10ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയങ്കണത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിനു വിശ്വാസികൾ പങ്കു ചേരും. നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. സമരത്തിന് മുന്നോടിയായി ഫൊറോനയിലെ ഇടവകകളിലെ ആളുകളിൽ നിന്ന് ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് കൈമാറും. നേരത്തെ നടത്തിയ സമരങ്ങളുടെ തുടർച്ചയായാണ് വനംവകുപ്പ് ഓഫീസ് മാർച്ച് നടത്തുന്നത്. കുരിശ് തകർത്ത സംഭവത്തിൽ നേരത്തെ തൊമ്മൻകുത്ത് ടൗണിൽ പന്തംകൊളുത്തി പ്രകടനവും 40-ാം വെള്ളിയാഴ്ച തൊമ്മൻകുത്ത് ഇക്കോടൂറിസം കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്തുള്ള കൈവശഭൂമി മൂന്നു തവണ കൈമറിഞ്ഞാണ് പള്ളിയ്ക്ക് ലഭിക്കുന്നത്. ഈ സ്ഥലത്തിന് ഉൾപ്പെടെ പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്. മൈത്രി ഭവനനിർമാണ പദ്ധതിയിൽ നിർമിച്ച വീടും ഇവിടെയുണ്ടായിരുന്നു. ഈ വീടിന് നമ്പറും ലഭിച്ചിരുന്നു. വസ്തുതകൾ ഇതായിരിക്കെ നോട്ടീസ് പോലും നൽകാതെ പൊലീസ് സാന്നിധ്യത്തിൽ കുരിശ് തകർക്കുകയായിരുന്നു. ഇതോടൊപ്പം പ്രദേശത്ത് വനംവകുപ്പിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിയാൽ പോലും കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പള്ളിയിലെ കൈക്കാരൻ ജോണി ഇല്ലിക്കൽ, ഇടവകാംഗം മനോജ് മാമല എന്നിവരും പങ്കെടുത്തു.