ഓപ്പറേഷൻ സിന്ദൂർ, കൊല്ലപ്പെട്ടവരിൽ 5 കൊടുംഭീകരരും

Sunday 11 May 2025 12:58 AM IST

ന്യൂഡൽഹി : മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് കൊടും ഭീകരർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ പ്രധാനികളാണിവർ. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ ബന്ധുക്കൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. പാക് സേനാ ഉദ്യോഗസ്ഥർ ഭീകരരുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്തത് അതിർത്തി കടന്നുള്ള ഭീകരതയിൽ പാക് പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു.

1. മുഹമ്മദ് യൂസഫ് അസർ

ജെയ്ഷെ ഭീകരൻ. ആയുധ പരിശീലകൻ. മസൂദ് അസറിന്റെ ബന്ധുവാണ്. കാണ്ഡഹാർ വിമാനറാഞ്ചലിൽ ഇന്ത്യ തിരയുന്ന ഭീകരൻ. ജമ്മു കാശ്‌മീരിലെ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ പങ്ക്

2. ഹാഫിസ് മുഹമ്മദ് ജമീൽ

മസൂദ് അസറിന്റെ ബന്ധു. ജെയ്ഷെയ്ക്ക് ഫണ്ട് ശേഖരിക്കുന്നതിന്റെ ചുമതലക്കാരൻ. ബഹാവൽപൂരിലെ ഭീകര പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതലയും ഹാഫിസിനായിരുന്നു

3. മുദാസർ ഖാദിയൻ ഖാസ്

അബു ജുൻഡാൽ എന്നും പേര്. ലഷ്കർ ഭീകരൻ. പാകിസ്ഥാനിലെ മുറിദ്കെ ഭീകര പരിശീലന കേന്ദ്രത്തിന്റെ ചുമതലക്കാരൻ

4. അബു അക്ഷ എന്ന ഖാലിദ്

ലഷ്കർ ഭീകരൻ. ആയുധക്കടത്തിൽ പ്രവർത്തിച്ചിരുന്നു. ജമ്മു കാശ്‌മീരിലെ വിവിധ ഭീകരാക്രമണങ്ങളിൽ പങ്ക്

5. മുഹമ്മദ് ഹസൻ ഖാൻ

ജെയ്ഷെ മുഹമ്മദിന്റെ പാക് അധീന കാശ്‌മീരിലെ ഓപ്പറേഷണൽ കമാൻ‌ഡർ മുഫ്‌തി അസ്ഗർ ഖാന്റെ മകൻ. ജമ്മുകാശ്‌മീരിൽ വിവിധ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കി