സിനിമാ നയത്തിന്റെ ലക്ഷ്യം തെറ്റരുത്

Sunday 11 May 2025 1:25 AM IST

സിനിമാ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായി പുതിയ നയം രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനുള്ള നടപടികൾ ഒച്ചിഴയും വേഗത്തിലാണ്. കരടുനയം സംബന്ധിച്ച മന്ത്രിതല ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സിനിമയുടെ വാണിജ്യസാദ്ധ്യത മുതലെടുക്കാനുള്ള നിർദ്ദേശങ്ങളാണ് ഇതിൽ കൂടുതലുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം, ഈ രംഗത്തെ വനിതകൾ ഉന്നയിച്ച വിഷയങ്ങളും വേണ്ടവിധം അഭിമുഖീകരിക്കാനായില്ലെങ്കിൽ നയം ലക്ഷ്യം തെറ്രും. കാരണം നയരൂപീകരണത്തിന്റെ പശ്ചാത്തലം വനിതാ വിഷയങ്ങൾ മുൻനിർത്തിയാണെന്നതു തന്നെ....

സിനിമാ രംഗത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഏതാനും പേജുകൾ പുറത്തുവന്നിട്ട് പത്തുമാസത്തിനപ്പുറമായി. ലോകത്താദ്യമായി സിനിമയ്ക്കു വേണ്ടി പ്രത്യേക നയം രൂപീകരിക്കുമെന്ന് അന്ന് സർക്കാർ പ്രഖ്യാപിച്ചു. അഭിപ്രായം സ്വരൂപിക്കാൻ കൊച്ചിയിൽ വിപുലമായ സിനിമാ കോൺക്ലേവ് നടത്തുമെന്നും അറിയിച്ചു. നയരൂപീകരണത്തിൽ ഇടപെടുന്നില്ലെങ്കിലും അതിന് ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടുണ്ടാകണമെന്ന് ഹൈക്കോടതിയുടെ പ്രത്യേകബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു. നയരൂപീകരണത്തിന് സമിതി രൂപീകരിച്ച് പല സിറ്റിംഗുകൾ നടത്തി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും കാര്യത്തിലേക്ക് കടന്നിട്ടില്ല. അഭിപ്രായം സ്വരൂപിക്കാൻ കൊച്ചിയിൽ ഫെബ്രുവരിയിൽ നടത്താനിരുന്ന സിനിമാ കോൺക്ലേവ് ഇതുവരെ നടന്നിട്ടുമില്ല. അനാരോഗ്യം വകവയ്ക്കാതെ ഇതിനെല്ലാം യത്നിച്ച സമിതി അദ്ധ്യക്ഷൻ ഷാജി എൻ.കരുൺ നമ്മെ വിട്ടുപിരിയുകയും ചെയ്തു.

കരട് നയം സംബന്ധിച്ച് മന്ത്രിതല ചർച്ചകൾ ഇപ്പോൾ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ സ്ത്രീപക്ഷ കാഴ്ചപ്പാട് കാര്യമായെന്നുമില്ലെന്നാണ് പുറത്തുവരുന്ന വിവരം. സിനിമയുടെ വ്യവസായ പദവി, രാജ്യാന്തര വാണിജ്യ സാദ്ധ്യത, തൊഴിലാളികൾക്ക് ക്ഷേമപദ്ധതി, ടാലന്റ് പ്രമോഷൻ, ടാക്സ് റിബേറ്റ്... ഇങ്ങനെ ചിലതൊക്കെയാണ് കാണുന്നത്. ലിംഗസമത്വവും സേവനവേതന വ്യവസ്ഥകളും ഉറപ്പാക്കുമെന്നതുമാത്രമാണ് എടുത്തുപറയാനുള്ളത്. സിനിമാനയം സ്ത്രീപക്ഷമാകുമോ എന്ന് സ്വാഭാവികമായും സംശയിക്കാവുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.

അതിജീവിതയുടെ

പോരാട്ടം

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. തുടർന്ന് വിമൻ ഇൻ സിനിമാ കളക്ടീവിന്റെ പിൻതുണയോടെ അതിജീവിത നടത്തിയ പോരാട്ടം അതിധീരമായിരുന്നു. ഇതിന്റെ പരിണിതഫലമായാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ ചില സ്ഫോടനാത്മക മൊഴികൾ ഉൾപ്പെട്ടതിനാൽ റിപ്പോർട്ട് അഞ്ചുവർഷത്തോളം വെളിച്ചം കണ്ടില്ല. നിയമനടപടികളുടെ ഫലമായി പിന്നീട് ഭാഗികമായി പുറത്തുവിടുകയായിരുന്നു. ഇതിനിടെ ചലച്ചിത്രരംഗത്തെ പല വനിതാ പ്രവർത്തകരും തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി. ലൈംഗികാതിക്രമം, അധിക്ഷേപം, ഒതുക്കൽ, ഒറ്റപ്പെടുത്തൽ, കാസ്റ്റിംഗ് കൗച്ച് എന്നിവയായിരുന്നു പ്രധാന പരാതികൾ. വനിതാ പൊലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സിനിമയിലെ പല പ്രമുഖരേയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. സിനിമയിലെ ആൺകോയ്മയുടെ വക്താക്കൾ എതിർപക്ഷത്ത് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു. പുതിയ സിനിമാ നയത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാടുണ്ടാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത് ഈ പശ്ചാത്തലത്തിലാണ്. അതിനിടെ, നയരൂപീകരണ സമിതി അദ്ധ്യക്ഷനെ മാറ്റണമെന്നാവശ്യപ്പെടുന്ന ഹർജി കോടതിയിൽ എത്തിയെങ്കിലും പരിഗണിച്ചില്ല.

മലപോലെ

വന്നതെല്ലാം

നയരൂപീകരണ സമിതി നടത്തിയ സിറ്റിംഗുകളിൽ വ്യക്തികളും സംഘടനകളുമായി നാനൂറിലധികം കക്ഷികൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചു. സിനിമയിൽ പെരുമാറ്രച്ചട്ടമുണ്ടാക്കണമെന്നായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രധാന നിർദ്ദേശം. ലൈംഗികാതിക്രമവും വിവേചനവും ഒഴിവാക്കാൻ കർശന നടപടിയുണ്ടാകണം. സിനിമാ ലൊക്കേഷനുകളിലെ ആഭ്യന്തര പരാതി സെല്ലുകളെ സർക്കാർ വകുപ്പുകളുമായി ബന്ധിപ്പിക്കണം. വനിതകളായ ചലച്ചിത്ര പ്രവർത്തകർക്ക് നിർഭയം പരാതി നൽകാനുള്ള സംവിധാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതിനിടെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡിജിറ്റലായി പരാതി നൽകാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ ഷീ ബോക്സ് പോലെയുള്ള സംവിധാനം, പോഷ് ആക്ട് പ്രകാരം പരാതി സമർപ്പിക്കാൻ നോഡൽ ഓഫീസർ തുടങ്ങിയ നിർദ്ദേശങ്ങളും അമിക്കസ് ക്യൂറി റിപ്പോർട്ടിലുണ്ടായിരുന്നു. നോഡൽ ഓഫീസറായി പ്രത്യേക അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലിയെ ആണ് സർക്കാർ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 35 കേസുകളും നോഡൽ ഓഫീസർക്ക് ലഭിച്ച പരാതികളിൽ 5 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ രഹസ്യമൊഴി നൽകിയ വനിതകളെ, മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാകാൻ പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് പരാതി ഉയർന്നു. പലരും പരാതികളിൽ നിന്ന് പിൻവലിഞ്ഞു. മൊഴി നൽകാൻ ആരേയും നിർബന്ധിക്കരുതെന്ന് കോടതിയും സൂചിപ്പിച്ചു. കേസുകൾ ഇപ്പോൾ നിർജ്ജീവ സ്ഥിതിയിലാണ്. മല പോലെ വന്നത് എലി പോലെ പോകുന്ന അവസ്ഥ.

തുറന്നുപറഞ്ഞാൽ സ്ത്രീകൾക്കതിരായ അതിക്രമങ്ങളും മീടൂ ആരോപണങ്ങളുമാണ് കമ്മിറ്റി രൂപീകരണത്തിന് അടിസ്ഥാനമായത്. ഇതുസംബന്ധിച്ച ഓഡിയോ, വീഡിയോ തെളിവുകളടക്കമാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനുമേൽ സർക്കാർ വർഷങ്ങളോളം അടയിരുന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായി. പല വിവരങ്ങളും രഹസ്യമാക്കി വച്ചത് പ്രമുഖരെ സംരക്ഷിക്കാനാണെന്ന സംശയമുയർത്തി.

നയരൂപീകരണത്തിൽ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നാണ് അന്നു സർക്കാർ പറഞ്ഞത്. ഹേമ റിപ്പോർട്ടിനെ തുടർന്ന് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ സിറ്റിംഗ് ഇനി മേയ് 22നാണ്. അന്ന് സർക്കാർ നയത്തിന്റെ കരട് കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും. നയം അന്തിമാക്കുന്നതിന് മുമ്പ് പല തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ഉണ്ടാകും. അതേസമയം, പുതിയ നയം സിനിമാരംഗത്തെ വനിതകൾ ഉന്നയിച്ച പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വിധത്തിലല്ലെങ്കിൽ ഇനിയും പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുണ്ട്.