റബർ കർഷകർ പ്രതിസന്ധിയിൽ, പാവാടയുടുപ്പിക്കാൻ വലിയ വില കൊടുക്കണം
കോട്ടയം : അസംസ്കൃത വസ്തുക്കളുടെ വില പിടി തരാതെ ഉയരുന്നതുമൂലം മഴക്കാലത്തിന് മുന്നോടിയായി റബർ മരങ്ങളുടെ 'പാവാടയിടീലും' (റെയിൻ ഗാർഡിംഗ്) ഒരു പരുവമായി. ടാപ്പിംഗ് തുടരാനാഗ്രഹിക്കുന്നവരെ വെട്ടിലാക്കുന്നതാണ് പ്ളാസ്റ്റികും പശയും അടക്കമുള്ള വസ്തുക്കളുടെ വിലക്കയറ്റം. സാധാരണയായി ഏപ്രിൽ, മേയ് മാസങ്ങളിലാണ് റെയിൻ ഗാർഡുകൾ സ്ഥാപിക്കുന്നത്. മലയോരത്തെ തോട്ടങ്ങളിൽ 60-75 ശതമാനം വരെ ജോലികൾ പൂർത്തിയാകുന്നതാണ്. ചെറുപ്പക്കാർക്ക് അധിക വരുമാനം കൂടി ലഭിക്കുന്ന സമയം കൂടിയാണിത്. ഒരു ഹെക്ടറിൽ 300 - 400 മരങ്ങൾ വരെയുണ്ടാവും. 30 കിലോ പശയും 12 കിലോ പ്ലാസ്റ്റിക്കും നാലുപെട്ടി പിന്നും അരക്കിലോ ബെൽറ്റും വേണമെന്നാണ് ഏകദേശ കണക്ക്. ശരാശരി ഒരു മരത്തിന് ഇപ്പോൾ കുറഞ്ഞത് 35 രൂപ ചെലവാകും. ഭൂരിഭാഗം തോട്ടങ്ങളിലും റെയിൻ ഗാർഡിംഗ് നടന്നിട്ടില്ല.
വിലക്കയറ്റം ഇങ്ങനെ
പശയ്‌ക്ക് വർദ്ധിച്ചത് 10 രൂപ
25 കിലോയുടെ പാത്രം : 1610 പ്ലാസ്റ്റിക് തുന്നലിട്ടതിന് കിലോ : 195 തുന്നലിടാത്തതിന് : 145
വില്ലനായി കുമിൾ രോഗവും റബർ മരങ്ങളിൽ കുമിൾ രോഗബാധയും വ്യാപകമായി. ഇത് റബറിന്റെ ഇലകൾ കൊഴിഞ്ഞ് ഉത്പാദനം കുത്തനെ ഇടിയുന്നതിന് ഇടയാക്കും. രോഗത്തെ പ്രതിരോധിക്കാൻ റബറിന് മികച്ച വിലയുണ്ടായിരുന്ന സമയത്ത് കർഷകർ തോട്ടങ്ങളിൽ മരുന്ന് തളിച്ചിരുന്നു. വിലയിടിഞ്ഞതോടെ ഇതിൽ നിന്ന് കർഷകർ പിന്തിരിഞ്ഞു. പുതിയ ഇനം മരങ്ങളിലും രോബാധ വേഗം പടരുന്നതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. മഴക്കാല സംരക്ഷണമൊരുക്കി ടാപ്പിംഗ് ആരംഭിക്കാനുള്ള നീക്കത്തിനിടെ ഇല കൊഴിഞ്ഞാൽ നഷ്ടവും ഇരട്ടിയാകും.
''പ്ലാസ്റ്റിക്ക് വില വർദ്ധനവ് മൂലം കർഷകന് ഗുണം ലഭിക്കുന്നില്ല. മഴക്കാലത്ത് റബറിന് വില കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പക്ഷേ , റെയിൻ ഗാർഡിംഗിന് പണമിറക്കിയാൽ നഷ്ടക്കച്ചവടമാകുമോയെന്നാണ് ആശങ്ക.
-ജെയിംസ്, മണിമല