നമ്മൾ ലക്ഷ്യം നേടി, പൈലറ്റുമാർ സുരക്ഷിതർ

Monday 12 May 2025 1:26 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സേന നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്:

ബ്രഹ്‌മോസ്, എസ്-400 വ്യോമപ്രതിരോധ സംവിധാനം, സ്‌കാൽപ് മിസൈൽ എന്നിവയുടെ പ്രകടനം എങ്ങനെ ആയിരുന്നു?

സൈനിക നടപടികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ല. നമ്മൾ ഉപയോഗിച്ച ആയുധങ്ങൾ പ്രതീക്ഷിച്ച ഫലമുണ്ടാക്കി. നീതി നടപ്പാക്കിയെന്ന് കരസേന വ്യക്തമാക്കിയിട്ടുണ്ട്.

 തകർക്കാനുള്ള ഭീകര കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത് എങ്ങനെ?

ആ കേന്ദ്രങ്ങളിൽ നമ്മൾ വരുത്തിയ നാശനഷ്‌ടമാണ് നോക്കേണ്ടത്

 എത്ര പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു?

പാക് വിമാനങ്ങളെ അതിർത്തി കടക്കാൻ അനുവദിച്ചിട്ടില്ല. ചില വിമാനങ്ങൾ വെടിവച്ചിട്ടു. എത്രയെന്ന് കൃത്യം അറിയാം. ഇപ്പോൾ പറയാൻ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്.

 കൊല്ലപ്പെട്ട ഭീകരർ?

സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പ്രമുഖരുടെ നിര നോക്കിയാൽ തന്നെ മരിച്ചവരുടെ പ്രാധാന്യം മനസിലാകും.

കൊല്ലപ്പെട്ട പാക് സൈനികർ?

നമ്മൾ ഒരിക്കലും പാക് സൈനികരെ ലക്ഷ്യമിട്ടില്ല. ലക്ഷ്യം ഭീകരരായിരുന്നു. അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കേണ്ടി വന്നു. നിയന്ത്രണ രേഖയിൽ നിന്നുള്ള പ്രകോപനങ്ങൾക്ക് ശേഷം 35 ഓളം പാക് സൈനികർ കൊല്ലപ്പെട്ടതായി മനസിലാക്കുന്നു.

 നാവികസേനാ മിസൈൽ ലാഹോറിനെ ആക്രമിച്ചിരുന്നോ

ഓപ്പറേഷന്റെ ഭാഗമായിരുന്നു നാവികസേനയും. വരും ദിവസങ്ങളിൽ പലതും പുറത്തുവരും.

 ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് അഭ്യൂഹമുണ്ടല്ലോ?

യുദ്ധത്തിൽ നാശനഷ്‌ടങ്ങൾ പതിവാണ്. നമുക്ക് ലക്ഷ്യങ്ങൾ നേടാൻ കഴിഞ്ഞു.ഓപ്പറേഷന്റെ ഫലങ്ങൾ ലോകം കാണുന്നുണ്ട്. എവിടെ, എന്തൊക്കെ സംഭവിച്ചു എന്ന് ഈ അവസരത്തിൽ പറയില്ല. അത് എതിരാളികൾക്ക് അനുകൂല സാഹചര്യമൊരുക്കും. എല്ലാ പൈലറ്റുമാരും സുരക്ഷിതരായി മടങ്ങിയെത്തി.

 വെടിനിർത്തൽ ലംഘനം നടത്തിയത് ഭീകരരാണോ?

അതിർത്തിക്കപ്പുറത്ത് അതു ചെയ്‌തത് പാക് സൈന്യമാണോ, ഭീകരരാണോ എന്നുറപ്പിക്കാനാകില്ല. പക്ഷേ, അതു തുടർന്നാൽ കൃത്യമായ പ്രതികരണമുണ്ടാകും.

 പ്രകോപനം തുടർന്നാൽ?

അത് ചിന്തിക്കാവുന്നതേയുള്ളൂ. പ്രതികരണം കടുത്തതായിരിക്കും.

 വെടിനിർത്തൽ കാരണം പെട്ടെന്ന് പിൻവാങ്ങേണ്ടി വന്നുവെന്ന് തോന്നുന്നോ

ലക്ഷ്യമിട്ടതെന്താണോ അതു നേടി. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുകയാണ് ഞങ്ങളുടെ ചുമതല.