രണ്ട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
Saturday 17 May 2025 1:46 AM IST
ആലുവ: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം വിളമ്പിയ രണ്ട് ഹോട്ടലുകൾ കണ്ടെത്തി. തോട്ടയ്ക്കാട്ടുകര ബിരിയാണി മഹൽ, സതേൺ സ്‌പൈസസ് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ബിരിയാണി മഹലിൽ നിന്ന് പഴകിയ ചിക്കൻ, കോളിഫ്‌ളവർ, ബീഫ് എന്നിവ കണ്ടെടുത്തു. സതേൺ സ്‌പൈസസിൽ നിന്ന് പഴക്കമേറിയ പൊറോട്ടയും ചോറ്, ചിക്കൻ, ബീഫ്, ന്യൂഡിൽസ്, മീൻ വേവിച്ചത് എന്നിവയാണ് കണ്ടെത്തിയത്. ആരോഗ്യ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി. സൈമണിന്റെ നിർദേശ പ്രകാരം എച്ച്.ഐ വി.എം. സീന, പി.എച്ച്.ഐമാരായ വി.എസ്. ഷിദു, ഉമാദേവി എന്നിവരാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾക്കെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അടുത്ത ദിവസം നടപടിയെടുക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.