ആക്രമണം കടുപ്പിച്ചു: ഗാസയിൽ പുതിയ ദൗത്യം ആരംഭിച്ച് ഇസ്രയേൽ

Sunday 18 May 2025 7:10 AM IST

ടെൽ അവീവ് : ഗാസയിലെ തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കുക, ബന്ദികളെ രക്ഷിക്കുക, ഹമാസിനെ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഗാസയിൽ വിപുലമായ പുതിയ സൈനിക ദൗത്യത്തിന് തുടക്കം കുറിച്ച് ഇസ്രയേൽ. 'ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സ്" എന്ന പേരിലാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. വടക്കൻ പ്രദേശങ്ങൾ പിടിച്ചെടുത്ത് ജനങ്ങളെ തെക്കൻ മേഖലകളിലേക്ക് മാറ്റും. വരും ദിവസങ്ങളിൽ ആയിരക്കണക്കിന് ഇസ്രയേലി റിസേർവ് സൈനികരെ ഗാസയിൽ വിന്യസിക്കും.

ഇന്നലെ പുലർച്ചെ മുതൽ 66 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇതോടെ വ്യാഴാഴ്ച മുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. യുദ്ധത്തിൽ ഇതേവരെ കൊല്ലപ്പെട്ട പാലസ്‌തീനികളുടെ എണ്ണം 53,270 പിന്നിട്ടു. അതേ സമയം, ഗാസയിലെ വെടിനിറുത്തലിനായുള്ള പുതിയ പരോക്ഷ ചർച്ചകൾ ഖത്തറിൽ തുടങ്ങിയെന്ന് ഹമാസ് ഇന്നലെ അറിയിച്ചു.