വിഷാദരോഗത്തിന് 'ആശ്വാസം', കാൽലക്ഷം പേർക്ക് തുണ

Tuesday 20 May 2025 2:19 AM IST

ആലപ്പുഴ : വിഷാദരോഗികളെ ചേർത്ത് നിറുത്താൻ സംസ്ഥാനത്ത് ആരംഭിച്ച ആശ്വാസം പദ്ധതി തുണയായത് കാൽലക്ഷത്തോളം പേർക്ക്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതി വഴി ഇതുവരെ 25,017പേർക്ക് ആശ്വാസം ലഭിച്ചു. 424പഞ്ചായത്തുകളിലായി ആരോഗ്യവകുപ്പ് കണ്ടെത്തിയ 1,80,086 പേരിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.

പി.എച്ച്.ക്യു നയൻ എന്ന ചോദ്യാവലി ഉപയോഗിച്ചാണ് ആരോഗ്യ പ്രവ‌ർത്തകർ വിവരശേഖരണം നടത്തിയത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒമ്പത് ചോദ്യങ്ങളടങ്ങിയതാണ് ചോദ്യാവലി.

ഓരോ കാര്യത്തിലെയും താത്പര്യക്കുറവ്, മാനസികമായ തകർച്ച, പ്രതീക്ഷയില്ലായ്മ, ഉറക്കക്കുറവ്, തളർച്ച തുടങ്ങിയവയാണ് ചോദ്യാവലിയിലെ ഉള്ളടക്കം. ഇതിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് വിഷാദരോഗം ഉണ്ടോയെന്നും ഉണ്ടെങ്കിൽ അതിന്റെ തീവ്രത എത്രത്തോളമാണെന്നും ആരോഗ്യപ്രവർത്തകർ കണ്ടെത്തുന്നത്.

കിടത്തിചികിത്സ ഒഴിവാക്കും  വിഷാദരോഗം കണ്ടെത്തിയാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ അടുത്തേക്ക് റഫർ ചെയ്ത് ആവശ്യമായ ചികിത്സ ഉറപ്പാക്കും

 കിടത്തിചികിത്സ പരമാവധി ഒഴിവാക്കി സാമൂഹ്യമാനസികാരോഗ്യ ചികിത്സയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്

 സൈക്യാട്രിസ്റ്റുകളില്ലാത്ത താലൂക്ക് ആശുപത്രികളിലും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലുമായി മാസംതോറും 306 മാനസികാരോഗ്യ ക്ലിനിക്കുകൾ നടത്തുന്നുണ്ട്

 സംസ്ഥാനത്തെ 636 പഞ്ചായത്തുകളിലായി സമ്പൂർണ മാനസികാരോഗ്യ പദ്ധതിയും ആരംഭിച്ചു

 ഇതിലൂടെ 34,584 രോഗികൾക്ക് പുതുതായി ചികിത്സ നൽകി. 52,588 പേർക്ക് തുടർചികിത്സ ഉറപ്പാക്കി

മാനസികാരോഗ്യ ക്ലിനിക്കുകൾ

306