സുവർണ ക്ഷേത്രത്തെയും ലക്ഷ്യമിട്ടു; വ്യോമപ്രതിരോധത്തിൽ വിഫലമായി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതിന് പ്രതികാരമായി പാകിസ്ഥാൻ അമൃത്സറിലെ സുവർണ ക്ഷേത്രം നശിപ്പിക്കാൻ ശ്രമിച്ചെന്ന് കരസേന. ക്ഷേത്രത്തെ ലക്ഷ്യമാക്കി വന്ന ഡ്രോണുകളും മിസൈലുകളും എൽ-70 എയർ ഡിഫൻസ് തോക്കുകളും ആകാശ് വ്യോമപ്രതിരോധ സംവിധാനവും ഉപയോഗിച്ച് വിഫലമാക്കി.മേയ് 7ന് ലാഹോറിലെ മുരിദ്കെയിലെ ലഷ്കർ-ഇ-ത്വയ്ബ ആസ്ഥാനം തകർത്തതിന് പ്രതികാരമായി പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളും നഗരങ്ങൾക്കുമൊപ്പം ഇന്ത്യയിലെ ആരാധനാലയങ്ങളും ആക്രമിക്കാൻ പദ്ധതിയിട്ടെന്ന് ഇന്ത്യയ്‌ക്ക് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അതിർത്തി വ്യോമ കേന്ദ്രങ്ങളിൽ പ്രതിരോധവും ശക്തമാക്കിയിരുന്നു. സുവർണ ക്ഷേത്രത്തിന് മുകളിൽ സമഗ്രമായ വ്യോമ പ്രതിരോധ സംരക്ഷണം ഒരുക്കിയെന്ന് 15 ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി പറഞ്ഞു. വിശുദ്ധ സുവർണ ക്ഷേത്രത്തിന് ഒരു പോറൽ പോലും ഏൽക്കാൻ അനുവദിച്ചില്ലെന്നും സൈന്യം അറിയി കൂട്ടിച്ചേർത്തു.