സംഭാലിൽ സർവേ തുടരാം: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി

Tuesday 20 May 2025 12:34 AM IST

ന്യൂഡൽഹി: സംഭാൽ ഷാഹി ജമാ മസ്ജിദിലെ സർവേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സർവേക്ക് അനുമതി നൽകിയ ചന്ദൗസി കോടതി നടപടിയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിചാരണ കോടതി ഉത്തരവിൽ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ മസ്ജിദ് കമ്മിറ്റിയുടെയും വാദി ഹരി ശങ്കർ ജെയിനിന്റെയും അഭിഭാഷകനെയും ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ അഭിഭാഷകന്റെയും വാദം കേട്ടതിന് ശേഷം ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ നേരത്തെ ഈ വിഷയത്തിൽ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.

മുഗൾ ചക്രവർത്തി ബാബർ, ഹിന്ദു ക്ഷേത്രം തകർത്താണ് സംഭാലിൽ മുസ്ലിം പള്ളി പണിതതെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ 2024 നവംബർ 19, 24 തീയതികളിലായി മസ്‌ജിദിൽ സർവേ നടത്തിയത്. സർവേ നടപടികൾക്കു പിന്നാലെ പ്രദേശത്ത് പ്രതിഷേധമുണ്ടാവുകയും പൊലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു. ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.