പാകിസ്ഥാനിൽ നിന്ന് വിവാഹം കഴിക്കണം, അലിഹസനും ജ്യോതിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പുറത്ത്

Wednesday 21 May 2025 6:48 PM IST

ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയുടെ വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നു. ഐ.എസ്.ഐ ഉദ്യോഗസ്ഥൻ അലിഹസനുമായി നടത്തിയ ചാറ്റുകളാണ് എൻ.ഐ.എ കണ്ടെത്തിയത്. പാകിസ്ഥാനിൽ നിന്ന് വിവാഹം കഴിക്കണമെന്നാണ് തമ്റെ ആഗ്രഹമെന്ന് ചാറ്റുകളിൽ ജ്യോതി പറയുന്നു,​ പാകിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ ഡാനിഷിിനെ വിവാഹം കഴിച്ചെന്ന പ്രചാരണങ്ങൾക്കിടെയാണ്ചാ റ്റുകൾ പുറത്തു വന്നത്. രഹസ്യ വിവരങ്ങൾ കൈമാറുന്നതിന് കോഡ് ഭാഷയാണ് ജ്യോതിയും അലിഹസനും ഉപയോഗിച്ചിരുന്നത്.

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയിൽ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തിയതിനെ കുറിച്ചുള്ള വിവരവും ജ്യോതി പാകിസ്ഥാന് നൽകിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ജ്യോതി ഡാനിഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മാർച്ചിന് ശേഷമുള്ള ഡാനിഷുമായുള്ള ചാറ്റുകൾ ജ്യോതി ഡിലിറ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായി താൻ പതിവായി സംസാരിക്കാറുണ്ടന്ന് ചോദ്യം ചെയ്യലിനിടെ ജ്യോതി സമ്മതിച്ചിരുന്നു. 2023ൽ പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയ്ക്കുവേണ്ടി ഹൈക്കമ്മീഷൻ സന്ദർശിച്ചപ്പോഴാണ് എഹ്സർ ദാർ എന്നറിയപ്പെടുന്ന ഡാനിഷുമായി താൻ ആദ്യം ബന്ധപ്പെട്ടതെന്നും ജ്യോതി പറ‌‌ഞ്ഞു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ നിന്നും പുറത്താക്കിയ പാക് നയതന്ത്രജ്ഞരിൽ ഒരാളാണ് ഡാനിഷ്. ഡാനിഷിലൂടെയാണ് അലി ഹസനെ പരിചയപ്പെടുന്നത്. അലിഹസനാണ് പാകിസ്ഥാനിൽ ജ്യോതി മൽഹോത്രക്ക് താമസ സൗകര്യം ഏർപ്പെടുത്തിയത്. പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന് കരുതുന്ന രണ്ടുപേരെ അലി ഹസനാണ് തനിക്ക് പരിചയപ്പെടുത്തി തന്നതെന്നും ജ്യോതി വെളിപ്പെടുത്തി

'ട്രാവൽ വിത്ത് ജൊ' എന്ന യൂടൂബ് ചാനലിന്റെ ഉടമയാണ് ജ്യോതി മൽഹോത്ര. ഏകദേശം നാല് ലക്ഷം സബ്സ്ക്രൈബർമാർ ചാനലിനുണ്ട്.അതേസമയം, ജ്യോതിയുടെ സ്വകാര്യ ഡയറി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പാകിസ്ഥാൻ സന്ദർശനത്തെക്കുറിച്ച് വിശദമായിത്തന്നെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. പാകിസ്ഥാൻ യാത്ര ഏറെ രസകരമായിരുന്നുവെന്നും അവിടെനിന്ന് വലിയ സ്നേഹമാണ് ലഭിച്ചതെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ജ്യോതി പാക് ചാരന്മാർക്ക് കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.