കോവിഡ് ഭീതിയിൽ കോട്ടയം, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

Friday 23 May 2025 1:46 AM IST

കോട്ടയം: മൂന്നാഴ്ചക്കുള്ളിൽ കേരളത്തിൽ 182 കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതിൽ ഏറ്റവും കൂടുതൽ കോട്ടയത്തെന്ന കണക്കു പുറത്തു വന്നതോടെ വീണ്ടും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ട കാലം വരുമോ എന്ന ഭീതിയിലായി ജനങ്ങൾ. ശേഷി കുറഞ്ഞ വൈറസായതിനാൽ രോഗ തീവ്രത കുറവാണ് ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണം .

കോട്ടയത്ത് 78 കേസുകളാണ് ഈ മാസംറിപ്പോർട്ടു ചെയ്തത്. എറണാകുളത്ത് 34ഉം തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ടു ചെയ്തു. വാക്സിനെടുത്തവരെ വീണ്ടും കോവിഡ് ബാധിക്കുന്നതാണ് ആശങ്കക്ക് കാരണം.

ദക്ഷിണ പൂർവ്വേശ്യൻ രാജ്യങ്ങളിൽ പടരുന്ന ഒമിക്രോൺ ജെ.എൻ 1 വകഭേദങ്ങളായ എൽ.എഫ് 7, എൻ.ബി.1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം. വൈറസ് ബാധിതർക്ക് പനി ,ജലദോഷം .ശരീര വേദന ഉണ്ടാകുമെങ്കിലും കേരളത്തിൽ 93 ശതമാനം ആളുകളും പ്രതിരോധ വാക്സിൻ എടുത്തിട്ടുള്ളതിനാൽ ആശങ്ക വേണ്ട ഒരാഴ്ചക്കുള്ളിൽ ഭേദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത് .

ലക്ഷണങ്ങൾ

വരണ്ട ചുമ

ശ്വാസം മുട്ടൽ

രുചിയോ മണമോ നഷ്ടപ്പെടൽ

കടുത്ത ക്ഷീണം ,ശ്വാസം മുട്ടൽ

വയറിളക്കം, വയറുവേദന, ഛർദി,​ തലവേദന,​ ശരീര വേദന പേശി വലിവ് പനി വിറയൽ