കനത്ത മഴയിൽ മുങ്ങി രാജ്യ തലസ്ഥാനം: ജനജീവിതം സ്തംഭിച്ചു, 200ലധികം  വിമാന സർവീസുകൾ വൈകി

Sunday 25 May 2025 10:24 AM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പുലർച്ചെയുണ്ടായ കനത്ത മഴയിലും ശക്തമായ ഇടിമിന്നലിലും വ്യാപക നാശനഷ്ടം. ഡൽഹി എൻസിആറിലാണ് വൻനാശനഷ്ടം. മഴയെ തുടർന്ന് എൻസിആറിലെ വിവിധ ഇടങ്ങളിൽ വെള്ളകെട്ട് രൂപപ്പെട്ടു. മോത്തി ബാഗ്, മിന്റോ റോഡ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകൾ വെള്ളത്തിനടിയിലായി. മണിക്കൂറിൽ 60 മുതൽ 100 ​​കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനാൽ 200ലധികം വിമാന സർവീസുകളെ ഇത് ബാധിച്ചു. വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനോ പറന്നുയരാനോ കഴിയാത്ത സാഹചര്യമാണ്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും കാലാവസ്ഥവകുപ്പ് നിർദ്ദേശിച്ചു. യാത്രകൾ ഒഴിവാക്കാനും, വൈദ്യുത ഉപകരണങ്ങൾ പ്ലഗ് ഓഫ് ചെയ്യാനും, മരങ്ങൾക്കടിയിൽ നിൽക്കുന്നത് ഒഴിവാക്കാനും, ശക്തമായ ഇടിമിന്നൽ സാദ്ധ്യതയുള്ളതിനാൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, അടിയന്തര കിറ്റുകളോ ഫ്ലാഷ്‌ലൈറ്റുകളോ തയ്യാറായി സൂക്ഷിക്കാനും കാലാവസ്ഥവകുപ്പ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.