ഫിഷ് ലാൻഡ് സെന്റർ ഓർമ്മയാകുമോ ?​

Tuesday 27 May 2025 1:32 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി കടലേറ്റം ശക്തമായി തുടരുകയാണ്. ശനിയാഴ്ച രാവിലെ മുതലാണ് തിരമാലകൾ ശക്തമായത്. 100 മീറ്ററോളം കടലുമായി അകലമുണ്ടായിരുന്ന പുന്നപ്ര ഫിഷ് ലാൻഡ് സെന്റർ വർഷങ്ങളായുള്ള കടലാക്രമണത്തിൽ 20 മീറ്റർ മാത്രമായി. ഏതു സമയവും കടലെടുക്കാവുന്ന അവസ്ഥയിലാണ് ഫിഷ് ലാൻഡ് സെന്റർ. ഇവിടെ തീരത്തേക്ക് പാകിയ തറയോടുകൾ തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയി. മത്സ്യതൊഴിലാളികളുടെ വള്ളങ്ങൾ, വലകൾ ഉൾപ്പടെ വില പിടിപ്പുള്ള നിരവധി ഉപകരണങ്ങളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഫിഷ് ലാൻഡ് സെന്റർ തകർന്നാൽ ഇവയും നഷ്ടമാകും. സെന്ററിന് മുന്നിലുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ വർഷം കടലെടുത്തിരുന്നു. വണ്ടാനം മാധവൻ മുക്ക്, പൂമീൻ പൊഴി, പുന്ന പ്രചള്ളി, വിയാനി, നർബോണ, പറവൂർ ഗലീലിയ, വാടക്കൽ അറപ്പ പൊഴി മൽസ്യഗന്ധി, വട്ടയാൽ വാടപ്പൊഴി തുടങ്ങിയ തീരങ്ങളിലെല്ലാം കടൽകയറ്റം ശക്തമാണ്.