ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനം ഉടൻ; പ്രോട്ടോ ടൈപ്പ് നിർമിക്കാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

Tuesday 27 May 2025 12:54 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രോട്ടോ ടൈപ്പ് നിർമിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. അഡ്വാൻസ്‌ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്‌റ്റ് (എഎംസിഎ) പ്രോജക്‌ടിൽ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനാവശ്യമായ റഡാർ, സാറ്റ്‌ലൈറ്റ് സാങ്കേതിക വിദ്യ, സ്‌റ്റെൽത്ത് സാങ്കേതിക വിദ്യ, സ്‌റ്റെൽത്ത് ഡിസൈൻ എന്നിവ ഇന്ത്യ നേരത്തേ പൂർത്തിയാക്കിയിരുന്നു. ഇനി യുദ്ധവിമാനത്തിന്റെ എഞ്ചിൻ വികസനമാണ് നടക്കേണ്ടത്. ഇതിനായി വിദേശ കമ്പനികളുമായി സഹകരിച്ച് സംയുക്തമായി എഞ്ചിൻ വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനുള്ള ചർച്ചകൾ നടക്കുകയാണ്.

ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനികളെയും സഹകരിപ്പിച്ചാകും എഎംസിഎ പ്രോജക്‌ട് മുന്നോട്ട് പോവുക. പൂർണതോതിലുള്ള പ്രോട്ടോടൈപ്പ് നിർമിച്ച് പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയാൽ അഞ്ചാം തലമുറ വിമാനം സ്വന്തമായി രൂപകൽപ്പന ചെയ്‌ത് നിർമിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തും. നിലവിൽ അമേരിക്ക, റഷ്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങൾക്ക് മാത്രമേ സ്‌റ്റെൽത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധവിമാനം നിർമിക്കാനുള്ള സാങ്കേതിക വിദ്യ കൈവശമുള്ളു. എഎംസിഎ പ്രോജക്‌ടിലൂടെ ഈ സാങ്കേതിക വിദ്യയുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.

എയ്‌റോനോട്ടിക്കൽ ഡവലപ്‌മെന്റ് ഏജൻസിനാണ് (എഡിഎ) പദ്ധതിയുടെ ചുമതല. സ്വകാര്യ പ്രതിരോധ കമ്പനികളെ കോർത്തിണക്കി എഡിഎ എഎംസിഎ പദ്ധതി നടപ്പിലാക്കും. പദ്ധതിക്ക് കീഴിൽ സുപ്രധാനമായ സാങ്കേതിക വിദ്യകളെല്ലാം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചിരുന്നു.

ഇരട്ട എഞ്ചിൻ മൾട്ടി റോൾ യുദ്ധവിമാനമായാണ് എഎംസിഎ വിഭാവനം ചെയ്‌തിരിക്കുന്നത്. ആയുധങ്ങൾ വഹിക്കാനുള്ള ഇന്റേണൽ വെപ്പൺ ബേ, അത്യാധുനിക ഏവിയോണിക്‌സ്, സൂപ്പർ ക്രൂയിസ് എന്നീ സവിശേഷതകൾ എഎംസിഎയ്‌ക്കുണ്ടാകും. ഇതിനൊപ്പം ലോയൽ വിംഗ്‌മാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരേസമയം ആളില്ലാ യുദ്ധവിമാനങ്ങളെ നിയന്ത്രിക്കുന്ന കമാൻഡ് സെന്ററായും ഇതിന് പ്രവർത്തിക്കാനാകും. ഇതിലെ പൈലറ്റ് ഡ്രോണുകളുടെ കൂട്ടത്തെ നിയന്ത്രിച്ച് ശത്രുക്കളെ നേരിടുന്ന പദ്ധതിയാണ് ലോയൽ വിംഗ്‌മാൻ. ഇതിനായി കാറ്റ്‌സ് വാരിയർ എന്നൊരു ഡ്രോൺ ഡിആർഡിഒയും എഡിഎയും ചേർന്ന് വികസിപ്പിക്കുന്നുണ്ട്.

എഎംസിഎയ്‌ക്കായി ഇന്ത്യ അത്യാധുനിക ഇലക്‌ട്രോണിക് വാർഫയർ സ്യൂട്ടാണ് വികസിപ്പിച്ചത്. നിലവിലെ വേഗതയിൽ പോയാൽ 2035ൽ ആദ്യത്തെ എഎംസിഎ വ്യോമസേനയ്‌ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ലാണ് എഎംസിഎ പദ്ധതിക്ക് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി അനുമതി നൽകിയത്. പത്ത് വർഷത്തിനുള്ളിൽ ആദ്യത്തെ യുദ്ധവിമാനം കൈമാറാൻ കഴിയുമെന്ന് ഡിആർഡിഒ ചെയർമാൻ സമിർ കാമത്ത് നേരത്തേ പറഞ്ഞിരുന്നു.