അണ്ണാ സർവകലാശാല പീഡനം, പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി

Thursday 29 May 2025 12:37 AM IST

 ശിക്ഷാവിധി ജൂൺ രണ്ടിന്

ചെന്നൈ: അണ്ണാ സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി. ചെന്നൈ മഹിളാ കോടതിയുടേതാണ് ഉത്തരവ്. ജൂൺ രണ്ടിന് ശിക്ഷ വിധിക്കും. മാനഭംഗം ഉൾപ്പെടെ 11 കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞെന്ന് കോടതി കണ്ടെത്തി.

കഴിഞ്ഞ ഡിസംബർ 23ന് രാത്രി എട്ടിന് ക്യാമ്പസിൽ വച്ചാണ് രണ്ടാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി അതിക്രമത്തിന് ഇരയായത്. ആൺസുഹൃത്തിനൊപ്പം നിൽക്കുകയായിരുന്നു യുവതി. പരിസരത്ത് ബിരിയാണി വിൽപന നടത്തിയിരുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ ഇവരെ ആക്രമിക്കുകയായിരുന്നു. മർദ്ദനമേറ്ര് സുഹൃത്ത് ഓടിപ്പോകുകയും പ്രതി യുവതിയെ ഉപദ്രവിക്കുകയുമായിരുന്നു. 24ന് കോട്ടൂർപുരം ഓൾ വിമൻ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. കേസിന്റെ എഫ്‌.ഐ.ആർ ചോർന്നത് വിവാദമായിരുന്നു. തുടർന്ന് മദ്രാസ് ഹൈക്കോടതി അന്വേഷണത്തിനായി വനിതകൾ മാത്രമുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഫെബ്രുവരിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സുഹൃത്തും സർവകലാശാലാ സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിക്കെതിരെ ചെന്നൈയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളുണ്ട്.