മഹേഷ് നാരായണൻ ചിത്രം വീണ്ടും എറണാകുളത്ത്
മമ്മൂട്ടി, മോഹൻലാൽ , കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ തുടർ ചിത്രീകരണം ഇന്നു എറണാകുളത്ത് പുനരാരംഭിക്കും. അഞ്ചു ദിവസത്തെ ചിത്രമാണ് എറണാകുളത്ത് . തുടർന്ന് 5 ദിവസം നാഗർകോവിലും മൂന്നു ദിവസം ശ്രീലങ്കയിലും ചിത്രീകരണമുണ്ട്. അഞ്ചു ദിവസം എടപ്പാളിലും ചിത്രീകരണമുണ്ട് .തുടർന്ന് എറണാകുളത്ത് അടുത്ത ഷെഡ്യൂൾ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ ഡേറ്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് ഈ ഷെഡ്യൂളകളിലെ താരങ്ങൾ. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. രഞ്ജിപണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങിയരോടൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്ത സിനിമാട്ടോഗ്രാഫർ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം. രാജേഷ് കൃഷ്ണയും സി.വിസാരഥിയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ.