തട്ടിപ്പു കേസ് പ്രതികൾക്ക് ഇന്റർപോളിന്റെ സിൽവർ നോട്ടീസ്

Saturday 31 May 2025 12:10 AM IST

ന്യൂഡൽഹി: ഇന്ത്യ അന്വേഷിക്കുന്ന രണ്ട് തട്ടിപ്പു കേസ് പ്രതികൾക്കായി സിൽവർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. അമിത് മദൻലാൽ ലഖൻപാൽ, ഫ്രഞ്ച് എംബസി മുൻ ജീവനക്കാരൻ ശുഭം ഷോകീൻ എന്നിവർക്കെതിരെയാണ് നോട്ടീസ്. ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ പഴ്സണൽ വിസ, ലോ ഓഫീസർ ആയിരുന്ന ശുഭം, ഷെങ്കൻ വിസ അപേക്ഷകരിൽ നിന്ന് 45 ലക്ഷം രൂപ വരെ തട്ടിയ കേസിലെ പ്രതിയാണ്. സി.ബി.ഐ അന്വേഷണം നേരിടുന്ന ഇയാൾ തട്ടിയെടുത്ത തുക കൊണ്ട് ദുബായിൽ 15.73 കോടി രൂപയുടെ ആസ്‌തികൾ വാങ്ങിക്കൂട്ടി. ഇയാൾക്കെതിരെ ഇന്റർപോൾ നേരത്തെ ബ്ലൂ നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. അതേ സമയം, ക്രിപ്‌റ്റോ കറൻസി ഇടപാടിന്റെ പേരിൽ നിക്ഷേപകരിൽ നിന്ന് 113.1 കോടി രൂപ തട്ടിയെന്ന കേസിൽ ഇ.ഡി തെരയുന്ന ആളാണ് ലഖൻപാൽ. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായാണ് ഇന്റർപോൾ സിൽവർ നോട്ടീസ് ഉപയോഗിക്കുന്നത്.

# ഇന്റർപോൾ സിൽവർ നോട്ടീസ്

 അനധികൃത ആസ്തികൾ കണ്ടെത്താനുള്ള പരീക്ഷണ പദ്ധതി

 ഇന്ത്യ ഉൾപ്പെടെ 51 രാജ്യങ്ങൾ അംഗങ്ങൾ

 ജനുവരിയിൽ നിലവിൽ വന്നു. ആദ്യം ഉപയോഗിച്ച രാജ്യം ഇറ്റലി

 കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ സമ്പാദിക്കുന്ന എല്ലാ തരം ആസ്തികളുടെ വിവരങ്ങളും അംഗരാജ്യങ്ങൾ കൈമാറും