ക്ലർക്കല്ല, ഇനി അഡ്വക്കേറ്റ്
അമ്പലപ്പുഴ : 25വർഷക്കാലത്തോളം അഡ്വക്കേറ്റ് ക്ലാർക്കായി പ്രവർത്തിച്ചുവന്ന കട്ടക്കുഴി വണ്ടകംവീട്ടിൽ ജി.സുരേഷ് ഇനി കോടതിയിലെത്തുക അഭിഭാഷകനായി. കഴിഞ്ഞ ജൂൺ ഒന്നിനാണ് സുരേഷ് അഭിഭാഷകനായി എൻറോൾ ചെയ്തത്.
ആലപ്പുഴ-അമ്പലപ്പുഴ കോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഡ്വക്കേറ്റ് ക്ലാർക്ക് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എത്തുന്നത് . ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നും 1986-1989 ൽ ബിരുദപഠനം പൂർത്തിയാക്കിയ സുരേഷ് 10വർഷം സ്വകാര്യ ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനായി ജോലി നോക്കി. പിന്നീട് ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ.ജി.രാമകൃഷ്ണന്റെ ക്ലാർക്കായി പ്രവർത്തനം തുടങ്ങി. പിന്നീട് അമ്പലപ്പുഴയിൽ 25 വർഷം ക്ലാർക്കായി സേവനം അനുഷ്‌ഠിച്ചു. അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ്റെ അമ്പലപ്പുഴ യൂണിറ്റിന്റെ പ്രസിഡൻ്റായും പ്രവർത്തിച്ചു.
ജി .സുരേഷിനെ അമ്പലപ്പുഴ ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചയ്ക്ക് ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന ചടങ്ങിൽ എച്ച് .സലാം എം.എൽ.എ അനുമോദിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ എന്നിവർ പങ്കെടുക്കും.
യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ .പ്ലസ് ലഭിച്ച അഡ്വ. ഷോജിമോളുടെ മകൻ സിദ്ധാർത്ഥ് സജുവിനേയും അനുമോദിക്കുമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീലതാ ഹരി ,സെക്രട്ടറി ആർ.രജിത, അഡ്വ:ജെ.ഷെർലി, അഡ്വ.സന്ധ്യ, അഡ്വ.പി.ടി.ശ്യാം ,അഡ്വ.സന്തോഷ് ബാബു എന്നിവർ പറഞ്ഞു.