ഏറ്റുമുട്ടൽ: തലയ്ക്ക് 40 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു
റായ്പൂർ: ബീജാപൂരിൽ ഇന്നലെയുണ്ടായ ഏറ്രുമുട്ടലിൽ മാവോയിസ്റ്റ് നേതാവിനെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഢ് പൊലീസ് തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന നിരോധിത സംഘടനയായ സി.പി.ഐ-മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഗൗതം എന്ന സുധാകറിനെയാണ് വധിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിലെ വനമേഖലയിൽ സുരക്ഷാസേനയുടെ സംയുക്ത സംഘം മവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. ഈ പ്രദേശം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, ഛത്തീസ്ഗഢ് പൊലീസിന്റെ രണ്ട് യൂണിറ്റുകൾ, കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊലൂട്ട് ആക്ഷൻ-സി.ആർ.പി.എഫിന്റെ ഒരു എലൈറ്റ് യൂണിറ്റ്) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ പുലർച്ചെ മുതൽ സ്ഥലത്ത് വെടിവയ്പ്പ് നടന്നിരുന്നു. സുരക്ഷാസേനയെ കണ്ടതോടെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് തെരച്ചിൽ ശക്തമാക്കി. മറ്റു ചില മാവോയിസ്റ്റ് നേതാക്കളും പ്രദേശത്ത് ഉള്ളതായി സൂചനയുണ്ട്.
സി.പി.ഐ - മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞമാസം സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഢിൽ ഇക്കൊല്ലം ഇതുവരെ ഇരുന്നൂറിലധികം മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ 183 പേരും ബസ്തർ മേഖലയിലാണ്.