റണ്‍വേയുടെ തൊട്ടുമുകളിലെത്തിയപ്പോള്‍ വിമാനത്തിന് അനുമതി നിഷേധിച്ചു; പിഴവ് കണ്ടെത്തിയത് അവസാന നിമിഷം

Sunday 08 June 2025 8:21 PM IST

വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് 20 അടി മാത്രം മുകളിലായിരുന്നു വിമാനം. യാത്രക്കാര്‍ ലാന്‍ഡിംഗിനുള്ള തയ്യാറെടുപ്പിലും. പെട്ടെന്നാണ് വിമാനം പറന്നിറങ്ങരുതെന്ന നിര്‍ദേശം പൈലറ്റിന് ലഭിച്ചത്. തുടര്‍ന്ന് വിമാനം വീണ്ടും പറന്നുയരുകയായിരുന്നു. അവസാന നിമിഷത്തിലെ അനുമതി നിഷേധിക്കില്‍ കാരണം യാത്രക്കാര്‍ റോഡിലൂടെ സഞ്ചരിക്കേണ്ടി വന്നത് 225 കിലോമീറ്റര്‍. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന വിമാനത്തിന് എയര്‍പോര്‍ട്ടില്‍ ഇറക്കാവുന്നതിലും അധികം വലുപ്പമുണ്ടെന്ന് അവസാന നിമിഷത്തില്‍ തിരിച്ചറിഞ്ഞത് മൂലം കഷ്ടപ്പെടേണ്ടി വന്നത് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ യാത്രക്കാരാണ്.

ഇറ്റലിയിലെ നേപ്പിള്‍സ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതിയുള്ളതില്‍ കൂടുതല്‍ വലുപ്പം വിമാനത്തിനുണ്ടെന്നതാണ് അനുമതി നിഷേധിക്കാനുള്ള കാരണമായി അധികൃതര്‍ പറയുന്നത്. നേപ്പിള്‍സില്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് റോമിലാണ് വിമാനം ഇറക്കിയത്. പിന്നീട് യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂറോളമാണ് റോഡ് മാര്‍ഗം യാത്ര ചെയ്യേണ്ടി വന്നത്.

ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് വഴി തിരിച്ച് വിട്ടതും റോമില്‍ ഇറങ്ങേണ്ടി വന്നതും. സാധാരണ ഗതിയില്‍ ബോയിംഗ് 787-8 വിമാനമാണ് ഫിലാഡല്‍ഫിയയില്‍ നിന്ന് നേപ്പിള്‍സിലേക്ക് എത്താറുള്ളത്. പതിവായി എത്താറുള്ള വിമാനത്തേക്കാള്‍ 20 അടി നീളക്കൂടുതലാണ് കഴിഞ്ഞ ദിവസമെത്തിയ ഡ്രീം ലൈനര്‍ വിമാനത്തിന്. പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ മൂലമാണ് വിമാനം തിരിച്ചുവിട്ടതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.