കോഴിക്കോട് വൻ ബാങ്ക് കവർച്ച; സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നു
കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് സ്കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് പന്തീരാങ്കാവിൽ നടന്ന സംഭവത്തിൽ കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്തത്.
സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. രാമനാട്ടുകര പന്തീരാങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ച് ഷിബിൻ ലാൽ എന്നയാൾ ബാഗ് തട്ടിപ്പറിച്ച് കറുത്ത നിറത്തിലുള്ള ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നുവെന്നാണ് പരാതി. ഇയാൾ കറുത്ത നിറത്തിലുള്ള ടി ഷർട്ടാണ് ധരിച്ചിരിക്കുന്നത്. വ്യക്തിയുടെ ഫോട്ടോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്.
പ്രതിയായ ഷിബിൻ ലാൽ, അക്ഷയ ഫെെനാൻസിയേഴ്സ് എന്ന സ്വർണപ്പണയ സ്ഥാപനത്തിൽ 38 ലക്ഷത്തോളം രൂപയ്ക്ക് സ്വർണം പണയം വച്ചിരുന്നു. ഇത് സ്വകാര്യ ബാങ്കായ ഇസാഫിലേക്ക് കൂടുതൽ പലിശയിൽ മാറ്റി വയ്ക്കണമെന്ന് ഷിബിൻ ലാൽ ആവശ്യപ്പെട്ടു. അത്തരത്തിൽ സ്വർണം മാറ്റിവയ്ക്കണമെങ്കിൽ ആദ്യം ഈ സ്വർണത്തിന്റെ പണം അടയ്ക്കണം. അതിനായി ഇസാഫിലെ ജീവനക്കാർ പണവുമായി എത്തിയപ്പോഴാണ് കവർച്ച നടന്നത്.