എസ്‌ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവർ കസ്റ്റഡിയിൽ
മൂവാറ്റുപുഴ: കല്ലൂർക്കാട് എസ്‌ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളുടെ മൂന്ന് സുഹൃത്തുക്കൾ കസ്റ്റഡിയിൽ. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഇവരാണെന്നാണ് സൂചന. എസ്‌ഐയെ ആക്രമിക്കാൻ ഉപയോഗിച്ച കാർ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളായ തൊടുപുഴ സ്വദേശികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
എറണാകുളം റൂറൽ പൊലീസ് പരിധിയിൽ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഇ.എം. മുഹമ്മദിന് (55) ആണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. വലത്കാലിനും തോളിനും സാരമായി പരിക്കേറ്റു. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്‌ഐയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
കല്ലൂർക്കാട്-നാഗപ്പുഴ-തൊടുപുഴ റോഡിൽ വഴിയാംചിറ ഭാഗത്ത് ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐ റോഡിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് കിടന്ന സാൻട്രോ കാറിന് മുന്നിൽ പൊലീസ് ജീപ്പ് നിറുത്തിയിട്ട് യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ പുറത്തിറങ്ങാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് താക്കോൽ ഊരിയെടുക്കാൻ എസ്‌ഐ ശ്രമിച്ചപ്പോൾ പെട്ടെന്ന് പിന്നോട്ടെടുത്ത കാർ മുഹമ്മദിന്റെ പാദത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. നിലത്ത് വീണ മുഹമ്മദിന് ദേഹത്തും പരിക്കേറ്റു.
ഒപ്പമുണ്ടായിരുന്ന സീനിയർ സി.പി.ഒ ജിബി അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെത്തി കല്ലൂർക്കാട് അഗ്നിശമന സേനയുടെ ആംബുലൻസിലാണ് എസ്‌ഐയെ ആശുപത്രിയിൽ എത്തിച്ചത്. മയക്കുമരുന്ന് വിതരണവുമായി ബന്ധമുള്ള രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതായും സംശയിക്കുന്നു. വധശ്രമത്തിന് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.