ടെഹ്‌റാനിലേക്ക് ഉടൻ ആക്രമണം നടത്തും,​ ജനങ്ങൾ ഉടനെ നഗരം വിടണമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

Monday 16 June 2025 8:05 PM IST

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഉടൻ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്റാനിൽ ഉടൻ സൈനിക നടപടി ഉണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ടെഹ്റാന്റെ വ്യോമപരിധി പൂർണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും നെതന്യാഹു അവകാശപ്പെട്ടു. യൂറോപ്പ് വരെയെത്തുന്ന മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നും നാളെ യൂറോപ്യൻ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ ഞങ്ങൾ ഇന്നു തന്നെ നേരിടുകയാണെന്നും ഇസ്രയേൽ വിശദീകരിച്ചു.

അതേസമയം ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുകയാണ്,​ ആക്രമണങ്ങളിൽ ഇറാനിൽ മരണം 200 കടന്നു. ഇസ്രയേലിലേക്ക് ഇറാൻ ഇതിനോടകം 370 ബാലിസ്റ്റിക്ക് മിസൈലുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലി നഗരങ്ങളിൽ ഇറാൻ ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 5 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേലിൽ കൊല്ലപ്പെട്ടവർ 24 ആയി. ഇറാന്റെ മിസൈൽ പതിച്ച് ടെൽ അവീവിലെ അമേരിക്കൻ എംബസി കെട്ടിടത്തിന് കേടുപറ്റി.