അഹമ്മദാബാദ് - ലണ്ടൻ എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ; മുടങ്ങിയത് ദുരന്തത്തിന് ശേഷമുള്ള ആദ്യ സർവീസ്
അഹമ്മദാബാദ്: കഴിഞ്ഞയാഴ്‌ച ഉണ്ടായ അപകടത്തിന് ശേഷം ആദ്യമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറക്കാനൊരുങ്ങിയ എയർ ഇന്ത്യയുടെ വിമാനത്തിൽ സാങ്കേതിക തകരാർ. ഇതേത്തുടർന്ന് വിമാനം ടേക്ക് ഓഫ് ചെയ്‌തില്ല. ഇന്ന് ഉച്ചയ്‌ക്ക് 1.10നാണ് എഐ 159 വിമാനം പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്‌ത് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
ജൂൺ 12-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തം ഉണ്ടായത്. എഐ 171 വിമാനമാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242പേരിൽ ഒരാൾ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളു. ഇതുകൂടാതെ വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേർക്കും ജീവൻ നഷ്‌ടമായിരുന്നു. അപകടത്തിന് പിന്നാലെ 171 എന്ന ഫ്ലൈറ്റ് നമ്പർ എയർ ഇന്ത്യ ഒഴിവാക്കി അതിന് പകരം എഐ 159 എന്ന നമ്പർ നൽകുകയും ചെയ്‌തിരുന്നു. അപകടത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യയുടെ സർവീസ് ഉണ്ടായിരുന്നില്ല.