'മുഖത്തും കയ്യിലും മുഴുവൻ മുറിവുകളായിരുന്നു'; സീരിയൽ സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി
നിരവധി സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ചിലങ്ക. നിരവധി ടെലിവിഷൻ ഷോകളിലും ചിലങ്ക പങ്കെടുത്തിട്ടുണ്ട്. നിലവിൽ ഭർത്താവിനൊപ്പം ബിസിനസ് നോക്കിനടത്തുന്ന ചിലങ്ക അഭിനയത്തിൽ സജീവമല്ല. ഇതിനിടെ ഒരു സീരിയൽ സംവിധായകനെ ചിലങ്ക തല്ലിയെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് നടി.
'പത്ത് വർഷം കഴിഞ്ഞ് അന്ന് സംഭവിച്ച കാര്യങ്ങൾ തുറന്നുപറയുന്നതിൽ അർത്ഥമില്ല. അപ്പോൾ തന്നെ പ്രതികരിച്ചയാളാണ് ഞാൻ. കുറേ വർഷങ്ങൾ കഴിഞ്ഞ് പണ്ട് എനിക്ക് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നതിനോട് എനിക്ക് താൽപ്പര്യമില്ല. അമ്പതുപേരോളം വർക്ക് ചെയ്യുന്ന സീരിയലാണ്. ഞാൻ അന്ന് കേസുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ അവരുടെയെല്ലാം ജോലിയെ അത് ബാധിച്ചേനെ.
പിന്നെ മോശം അനുഭവം ഉണ്ടായപ്പോൾ ഉടൻതന്നെ ഞാൻ പ്രതികരിച്ചു. ഈ വിഷയത്തിൽ ലീഗലായി നീങ്ങിയാൽ എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ട് പോവുക എന്ന് എനിക്കറിയാമായിരുന്നു. അയാൾക്ക് ഒരു കുടുംബം ഉണ്ടല്ലോ എന്നോർത്താണ് പ്രശ്‌നം വിട്ടത്. പക്ഷേ, എന്നെക്കുറിച്ച് അയാൾ പലരോടും പറഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ഞാനെന്തിന് സത്യം പറയാതിരിക്കണമെന്ന് തോന്നി. അയാളിൽ നിന്നും പല തരത്തിലുള്ള സമീപനങ്ങളും ഉണ്ടായിട്ടുണ്ട്.
മോശം മെസേജുകൾ അയക്കുമായിരുന്നു. അതൊക്കെ ഞാൻ റിജക്‌ട് ചെയ്യാൻ തുടങ്ങിയപ്പോൾ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. ഷേക്ക് ഹാന്റ് തരുമ്പോൾ അയാൾ കയ്യിൽ ചൊറിയും. പബ്ലിക്കായി കളിയാക്കും. എന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ശരീരഭാഗങ്ങൾ വച്ച് കമന്റുകൾ പറയും. ഇതേക്കുറിച്ച് സംസാരിക്കാൻ എന്റെ ഭർത്താവ് ഒരിക്കൽ സെറ്റിൽ വന്നിരുന്നു. പക്ഷേ, കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്‌തത്.
ചാനൽ എനിക്കൊപ്പമാണ് നിന്നത്. സൗകര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോടീ എന്ന് പറഞ്ഞ് ചീത്ത വിളിച്ചു. കേട്ടുകൊണ്ട് നിൽക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടാണ് അടിച്ചത്. വളരെ മോശമായ ചീത്തയാണ് വിളിച്ചത്. തിരിച്ച് എന്നെയും ഉപദ്രവിച്ചു. മുഖത്തും കയ്യിലുമൊക്കെ മുറിവുകളുണ്ടായിരുന്നു '- ചിലങ്ക പറഞ്ഞു.