പൊലീസ് കാണാതിരിക്കാൻ സിയാദും ഷഫീറും എംഡിഎംഎ ടോയ്‌ലെറ്റിലെ ഫ്ളഷ് ടാങ്കിൽ ഒളിപ്പിച്ചു, തലസ്ഥാന നഗരമദ്ധ്യത്തിൽ ലഹരി വേട്ട

Tuesday 17 June 2025 7:51 PM IST

തിരുവനന്തപുരം:തലസ്ഥാന നഗരമദ്ധ്യത്തിൽ പ്രധാന ആശുപത്രിയ്ക്ക് സമീപം പൊലീസിന്റെ ലഹരി വേട്ടയിൽ രണ്ട് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ മുഹമ്മദ് സിയാദ് (29), ഷഫീർ (34) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. കഞ്ചാവ് കച്ചവടം നടത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ചെറിയ പായ്ക്കറ്റുകളും , ലഹരി ഉപയോഗിക്കുന്നതിന് വേണ്ടി വാങ്ങിയ സാധന സാമഗ്രികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 25 ഗ്രാം എം‌ഡി‌എം‌എയും ഒരു കിലോയോളം തൂക്കംവരുന്ന കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് എത്തിയതറിഞ്ഞ ലഹരിവസ്തുക്കൾ ടോയ്‌ലെറ്റിലെ ഫ്ളഷ് ടാങ്കിൽ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു പ്രതികൾ.

സംസ്ഥാന വ്യാപകമായും പൊലീസ് ലഹരിവേട്ട കടുപ്പിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1822 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 72 കേസുകൾ രജിസ്റ്റർ ചെയ്തു. 73 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.06385 കി.ഗ്രാം), കഞ്ചാവ് (10.0524 കി.ഗ്രാം), കഞ്ചാവ് ബീഡി (46 എണ്ണം) എന്നിവ പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.